
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാടുകളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്ത് മാട്ടിറച്ചിയ്ക്ക് തീവില. റംസാന് വ്രതാരംഭം തുടങ്ങിയതോടെ പെരുന്നാള്‍ മുന്നില്‍കണ്ട് നാട്ടിന്‍പുറങ്ങളില്‍ നാടന്‍ ഉരുക്കള്‍ക്കും തോന്നുംപടി വിലയായതോടെ നോമ്ബ് തുറയ്ക്കും വീടുകളിലും മറ്റും ആഘോഷങ്ങള്‍ക്കും മാട്ടിറച്ചി വാങ്ങാനാകാത്ത സ്ഥിതിയാണ്. കൊവിഡിന് മുമ്ബ് കിലോഗ്രാമിന് 350 രൂപയായിരുന്ന പോത്തിറച്ചിയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് 500 രൂപവരെയായി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം മാംസാഹാരം കഴിക്കുന്നവരാണ് മലയാളികള്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ കശാപ്പിനാവശ്യമായ ഉരുക്കള്‍ എത്തിക്കൊണ്ടിരുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി അയല്‍സംസ്ഥാനങ്ങളില്‍ കന്നുകാലിച്ചന്തകള്‍ പ്രവര്‍ത്തിക്കാതാവുകയും ലോറികളുടെ വരവ് നിലയ്ക്കുകയും ചെയ്തതോടെ ഇവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള കാലിവരവ് നിലച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ ബാറുകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയും വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റിവയ്ക്കുകയും ചെയ്തതോടെ ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ മാട്ടിറച്ചി വ്യാപാരം കേരളത്തില്‍ നിലച്ചു. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചശേഷം ഹോട്ടലുകളില്‍ പാഴ്സല്‍ ഭക്ഷണം നല്‍കാനുളള സംവിധാനം ആരംഭിച്ചപ്പോഴാണ് കേരളത്തില്‍ വീണ്ടും കശാപ്പിനായി ആടുമാടുകളുടെ ആവശ്യമുണ്ടായത്.
റംസാന് വ്രതാരംഭം തുടങ്ങിയതോടെ മുസ്ളീം ഭവനങ്ങളിലും പോത്ത്, ആട് എന്നിവയുടെ ഇറച്ചികള്‍ക്ക് ഡിമാന്‍ഡേറി. പുറത്ത് നിന്നുള്ള ആടുമാടുകളുടെ വരവ് നിലച്ചതോടെ നാട്ടിന്‍പുറങ്ങളിലെ കര്‍ഷകരില്‍ നിന്നാണ് കശാപ്പുകാര്‍ ഇപ്പോള്‍ ഉരുക്കളെ വാങ്ങുന്നത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് എത്തിച്ചിരുന്നത്. കൊവിഡ് ബാധയും ലോക്ക് ഡൗണും വന്നതോടെ അന്തര്‍സംസ്ഥാന പാതകള്‍ അടച്ചു. അന്തര്‍ജില്ലാ റോഡുകളും അടച്ചതോടെയാണ് അറവുമാടുകളെ കയറ്റിയുള്ള ലോറി വരവു നിലച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ തമിഴകത്തെ കമ്ബം തേനി വഴി കുമളിയിലെത്തിയും, ആര്യങ്കാവ് ചെക്ക് പോസ്റ്റു കടന്നുമാണ് വരണ്ടത്. കേരളത്തിലെ പ്രധാന മാര്‍ക്കറ്റായ പാലക്കാട്ട് കുഴല്‍മന്ദത്തു നിന്നു വാങ്ങിയാലും പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം,ആലപ്പുഴ ജില്ലകള്‍ താണ്ടണം. മറ്റൊരു പ്രതിസന്ധി തമിഴകത്തെ കാലിച്ചന്തകള്‍ അടച്ചിട്ടിരിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഗ്രാമങ്ങളില്‍ എത്തി നേരിട്ടാണ് അറവുമാടുകളെ വാങ്ങുന്നത്. കമ്ബോളങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. ഉടമകള്‍ ചോദിക്കുന്ന വില നല്‍കിയാലേ കശാപ്പിനായി ഇവയെ വാങ്ങാന്‍ കഴിയൂ. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുമാടുകളുടെ വരവ് നിലച്ചതോടെ കര്‍ഷകരും വന്‍വിലയാണ് ആവശ്യപ്പെടുന്നത്. ഇറച്ചി ആവശ്യത്തിനായതിനാല്‍ മാടുകളുടെ തൂക്കം കണക്കാക്കിയേ കച്ചവടക്കാര്‍ വിലപറയൂ. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്ന് ഇവയെ വിലയ്ക്ക് വാങ്ങി പട്ടണങ്ങളിലെത്തിക്കുന്നതിനുള്ള വാഹനക്കൂലിയും തൊഴിലാളികളുടെ ശമ്ബളവും കഴിച്ചാല്‍ ഇതില്‍ നിന്ന് കാര്യമായ നേട്ടം കച്ചവടക്കാര്‍ക്കും ഉണ്ടാകാറില്ല.
സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതല്‍ വില്പന നടക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. പ്രതിദിനം 500 ടണ്‍ ഇറച്ചിയാണ് ഇവിടങ്ങളില്‍ മാത്രം വിറ്റഴിയുക. വില്പനശാലകള് കൂടാതെ കോള്‍ഡ് സ്റ്റോറേജുകളിലും മാളുകളിലും മാംസ വില്പന നടക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ കച്ചവടക്കാര്‍ മത്സരിച്ച് ഇറങ്ങിയതോടെ ആടിനെയും പോത്തിനെയും കിട്ടാനില്ലാത്ത സ്ഥിതിവിശേഷവുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ കിലോയ്ക്ക് 600 രൂപയായിരുന്ന ആട്ടിറച്ചിയ്ക്ക് ഇപ്പോള്‍ ചിലയിടങ്ങളില്‍ 750 രൂപാവരെയായി വില. ആടുമാടുകള്‍ക്ക് വിലകൂടിയതോടെ ആളുകള്‍ കോഴിയിലേക്ക് തിരിഞ്ഞത് കോഴിവില കുതിച്ച് കയറാനും കാരണമായിട്ടുണ്ട്. ഒന്നരമാസം മുമ്ബ് പക്ഷിപ്പനിയെ തുടര്‍ന്ന് കിലോയ്ക്ക് 20 രൂപാവരെയായ കോഴിയ്ക്ക് പത്തിരട്ടിയാണ് ഇന്നത്തെ മാര്‍ക്കറ്റ് വില. റംസാന് അടുക്കുന്തോറും കോഴിവില ഇനിയും കൂടുമെന്നാണ് സൂചന.
