ജിദ്ദ: സൗദിയില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവല്‍ക്കരണം എത്തുന്നു. ഈ മാസം പതിനെട്ടു മുതല്‍ മറ്റൊരു തൊഴില്‍ മേഖലയില്‍ നിന്നു കൂടി വിദേശികള്‍ പുറത്താകും. റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കാനാണ് തീരുമാനം. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു. ഈ തീരുമാനവും തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യാക്കാര്‍ക്കാണ്.
സ്വദേശി യുവതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക, മൊത്തം തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തൂലൂടെ ലക്ഷ്യമിടുന്നത്. അക്കൗണ്ടിങ്, സൂപ്രവൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്‍ഡ് ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാര്‍ റെന്റല്‍ മേഖലയില്‍ സൗദിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
സ്വദേശിവല്‍ക്കരണം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോണ്‍ നമ്പറും ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതി ഭാഗമായി സൗദിയിലെ അക്കൗണ്ടിങ് മേഖലയിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 171,800 അക്കൗണ്ടന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇവരില്‍ 4800 പേര് മാത്രമാണ് സൗദികള്‍. ബാക്കി 167,000 പേരും വിദേശികളായിരുന്നു.
സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ കൂടുതലുള്ള മേഖലയാണ് അക്കൗണ്ടിങ്. പുതിയ തീരുമാനത്തോടെ കോഴ്സുകള്‍ കഴിഞ്ഞ് നേരെ സൗദിയിലെത്തുന്ന പ്രവാസികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുക പ്രയാസമാവും. സൗദിവല്‍ക്കരണം ശക്തിപ്പെടുന്നതോടെ നിലവിലുള്ളവര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാവും ഉണ്ടാവുക. ഇവരെല്ലാം തൊഴില്‍ നഷ്ടപ്പെടുമെന്ന തിരിച്ചറിവില്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

