ഫെബ്രുവരി മുതല്‍ മേയ് വരെ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് ഒന്‍പത് പൈസ വീതം വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടും. ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന.

നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടതിനാലാണ് നിരക്കുവര്‍ധന. പ്രതിമാസം 40 യൂണിറ്റ് വരെ അതായത് 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല.

2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് പിരിച്ചെടുക്കുന്നത്. 87.07 കോടി രൂപയാണ് പിരിച്ചെടുക്കുക. യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു വൈദ്യുതി ബോര്‍‍ഡിന്റെ ആവശ്യമെങ്കിലും യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് തുക ഈടാക്കുന്നത്. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലയളവിന് പുറമേ 2021 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയും 2022 ജനുവരി 1 മുതല്‍ മാര്‍ച്ച്‌ 31 വരെയുമുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു മൂന്ന് പൈസ വീതം സര്‍ചാര്‍ജ് ചുമത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഇത് തല്‍ക്കാലം പരിഗണിക്കേണ്ടെന്നും ബോര്‍ഡിന്റെ കണക്കുകള്‍ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാല്‍ മതിയെന്നും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചു.

prp

Leave a Reply

*