ഓസ്‌ട്രേലിയ: ”എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരൂ…” ഈ കരച്ചില്‍ ലോകമെമ്പാടുമുളള മനുഷ്യരുടെ ഹൃദയം പിളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ക്വാഡന് ഒന്‍പത് വയസ്സ് മാത്രമേ പ്രായമുളളൂ. എന്നാലവനീ കുഞ്ഞുപ്രായത്തില്‍ തന്നെ സ്വന്തം നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി മരിക്കാനാണ് തോന്നുന്നത്.
ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാരില്‍ നിന്നും നിരന്തരം കളിയാക്കലുകള്‍ നേരിടേണ്ടി വന്ന ക്വാഡന്‍ ബെയില്‍സിന്റെ വേദനയുടെ ദൃശ്യങ്ങള്‍ അമ്മ പങ്കുവെച്ചതോടെയാണ് ലോകമേറ്റെടുത്തത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പ്രമുഖരാണ് ക്വാഡനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. നടന്‍ ഗിന്നസ് പക്രുവും ക്വാഡനെ ചേര്‍ത്ത് പിടിച്ചിരിക്കുന്നു.

പൊട്ടിക്കരഞ്ഞ് ക്വാഡൻ
ഓസ്‌ട്രേലിയന്‍ സ്വദേശിയായ യാരാക്ക ബെയില്‍സ് മകന്‍ ക്വാഡനെ ബ്രിസ്‌ബെയിനിലുളള സ്‌കൂളില്‍ നിന്ന് കൊണ്ടുവരാനായി പോയതായിരുന്നു. അമ്മയെ കണ്ടതും അവന്‍ കരഞ്ഞ് കൊണ്ട് ഓടി വന്ന് കാറില്‍ കയറി. തുടര്‍ന്ന് അവന്റെ സങ്കടം അണപൊട്ടി ഒഴുകുകയായിരുന്നു. ഉയരം കുറഞ്ഞതിന്റെ പേരില്‍, ഭിന്നശേഷിക്കാരനായതിന്റെ പേരില്‍ കൂട്ടുകാരില്‍ നിന്നുളള പരിഹാസങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് ക്വാഡന്‍ പൊട്ടിക്കരഞ്ഞത്.

ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കി..
അമ്മ യാരാക്ക ഈ വീഡിയോ പകര്‍ത്തി ലോകത്തിന് മുന്നിലെത്തിച്ചു. ഇത്തരത്തിലുളള പരിഹാസങ്ങള്‍ ഒരു കുഞ്ഞിന്റെ ജീവിതത്തെ എങ്ങനെ തകര്‍ക്കുന്നു എന്ന് കാണിച്ച് തരുന്നതാണ് ക്വാഡന്റെ വീഡിയോ. അമ്മയോട് താന്‍ നേരിട്ട അപമാനത്തെ കുറിച്ച് വിവരിക്കുന്നതിനിടെ ക്വാഡന്‍ പറയുന്നത് ഹൃദയത്തിലേക്ക് ഒരു കത്തി കുത്തിയിറക്കി മരിക്കാനാണ് തനിക്ക് തോന്നുന്നത് എന്നാണ്. അവന്റെ വേദന എത്ര ആഴത്തിലുളളതാണെന്ന് ആ വാക്കുകളിലൂടെയറിയാം

ഒരു കയർ തരൂ..
ഒരു കയര്‍ തരൂ എന്നും താന്‍ ജീവിതം അവസാനിപ്പിക്കാം എന്നും ക്വാഡന്‍ പറയുന്നു. മാതാപിതാക്കളും അധ്യാപകരും അടക്കമുളളവര്‍ കുട്ടികളോട് ആരെയും ഇത്തരത്തിൽ കളിയാക്കരുതെന്ന് പഠിപ്പിക്കണമെന്ന് ക്വാഡന്റെ അമ്മ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. 6.46 മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോ വൈറലായതോടെ ക്വാഡനെ പിന്തുണച്ച് നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.

ചേർത്ത് പിടിച്ച് ലോകം
ഹോളിവുഡ് സൂപ്പര്‍ താരം ഹ്യൂജ് ജാക്ക്മാന്‍, കൊമേഡിയന്‍ ബ്രാഡ് വില്യംസ് അടക്കമുളളവര്‍ ക്വാഡനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. ഇത്തരം കളിയാക്കലുകള്‍ നല്ലതല്ലെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് എന്നും ഹ്യൂസ് ജാക്ക്മാന്‍ പറയുന്നു. ക്വാഡന്‍, നീ കരുതുന്നതിനേക്കാള്‍ കരുത്തനാണ് എന്നും ഹ്യൂജ് ട്വിറ്ററില്‍ കുറിച്ചു.

ഒപ്പം ഗിന്നസ് പക്രുവും
നടന്‍ ഗിന്നസ് പക്രുവും ക്വാഡനെ സ്‌നേഹം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ” മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്.. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ നിന്റെ ‘അമ്മ തോൽക്കും. ഈ വരികൾ ഓർമ്മ വച്ചോളു .
“ഊതിയാൽ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ “
– ഇളയ രാജ –
ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്’

