പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാന്‍; വിടി ബല്‍റാം

കൊച്ചി: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന് യോഗ സെന്റര്‍ തുടങ്ങാന്‍ നാല് ഏക്കര്‍ ഭൂമി പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച്‌ വിടി ബല്‍റാം എംഎല്‍എ. പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാന്‍ എന്ന് ബല്‍റാം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്‌

തലസ്ഥാനത്ത് നാലേക്കര്‍ സര്‍ക്കാര്‍ സ്ഥലം യാതൊരു മാനദണ്ഡവുമില്ലാതെ ശ്രീഎം എന്ന് സ്വയം പേരിട്ടിട്ടുള്ള ഒരു സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിന് എന്തധികാരമാണുള്ളത്! പത്തു വര്‍ഷത്തേക്കെന്ന പേരില്‍ ഭൂമി പാട്ടത്തിന് കൈമാറിക്കഴിഞ്ഞാല്‍പ്പിന്നെ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയാല്‍ മതി എന്നതാണല്ലോ കേരളത്തിന്റെ അനുഭവം. ആരെങ്കിലും യോഗ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരില്‍ ഒരപേക്ഷയുമായി വന്നാല്‍ ചുമ്മാതങ്ങ് നല്‍കാനുള്ളതാണോ സര്‍ക്കാര്‍ വക ഭൂമി? തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഐടി സംരംഭങ്ങള്‍ക്ക് സ്ഥലമനുവദിക്കുന്നത് പോലെ യോഗ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്ന ഏതെങ്കിലും പ്രഖ്യാപിത നയം ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റോ വഴി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടോ?

ഹൗസിംഗ് ബോര്‍ഡിന്റെ കൈവശത്തിലുള്ള സ്ഥലമാണ് യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആര്‍എസ്‌എസ് സഹയാത്രികന് കൈമാറുന്നതെന്ന് കാണുന്നു. പാവപ്പെട്ടയാളുകള്‍ക്ക് വീട് വച്ചുനല്‍കാനുള്ള ഭൂമി തന്നെ വേണമോ ഇങ്ങനെ പിണറായി വിജയന്റെ സ്വന്തക്കാര്‍ക്ക് നല്‍കാന്‍? കൊട്ടിഘോഷിക്കപ്പെടുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഫ്ളാറ്റ് വച്ചുനല്‍കലാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാലിത് എവിടെയുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത് പഞ്ചായത്തുകള്‍ വഴി അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ്. ഇങ്ങനെയുള്ളപ്പോഴാണ് 400 പേര്‍ക്കെങ്കിലും ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കാന്‍ കഴിയുന്ന പൊതുഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്.

പോകുന്ന പോക്കില്‍ കടുംവെട്ടും ആര്‍എസ്‌എസ് പ്രീണനമാണ് പിണറായി വിജയന്റെ ഇരട്ട ലക്ഷ്യം.

ഇതെന്തൊരു നെറികെട്ട സര്‍ക്കാരാണ് !

ശ്രീ എമ്മിന്റെ സത്‌സംഗ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച്‌ സെന്റര്‍ സ്ഥാപിക്കാനാണ് നാലേക്കര്‍ ഭൂമി നല്‍കാന്‍ മന്ത്രിസഭ തീരുമാനമുണ്ടായത്. തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൈസിങ്ങ് ബോര്‍ഡിന്റെ കൈവശമുള്ളതാണ് സ്ഥലം. യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ശ്രീ.എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ സ്വദേശിയാണ്.

prp

Leave a Reply

*