സിംഗപ്പൂര്‍: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചർച്ച നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽക്കാണുന്നത്.
അണുവായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വർഷത്തിന്റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി. ആണവനിരായുധീകരണത്തിനുള്ള ഉത്തരകൊറിയയുടെ സമ്മതം മാത്രമാണ് ഉച്ചകോടിയിൽ അമേരിക്ക പ്രതീക്ഷിക്കുന്ന ഏക കാര്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു