തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്; അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു; നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല: കൂവലില്‍ നിലപാട് മയപ്പെടുത്താതെ പിസി ജോര്‍ജ്

ഈരാറ്റുപേട്ട: കൂവല്‍ വിവാദത്തില്‍ നിലപാട് മാറ്റാതെ പിസി ജോര്‍ജ്. വോട്ട് ചോദിക്കാനെത്തിയപ്പോള്‍ തന്നെ കൂവിയവര്‍ തീവ്രവാദ മനസ്ഥിതിയുള്ളവരെന്നും അവരുടെ വോട്ടുകള്‍ വേണ്ടെന്നും ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്. തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ്ജിനെ നാട്ടുകാരില്‍ ചിലര്‍ കൂക്കി വിളിച്ചിരുന്നു. ഈ സംഭവത്തിലാണ് പി.സി. ജോര്‍ജ്ജിന്റെ പ്രതികരണം. പ്രീപോള്‍ സര്‍വ്വേയില്‍ എല്ലാം പൂഞ്ഞാറില്‍ പിസി ജോര്‍ജ് ജയിക്കുമെന്നാണ് പ്രവചനം. ഇതിനിടെയാണ് കൂവിയവരുടെ വോട്ട് വേണ്ടെന്ന് പിസി പറയുന്നത്.

കൂവിയവരുടെ പെരുമാറ്റത്തില്‍ കുപിതനായി കൃത്യമായി തന്നെ പി.സി. ജോര്‍ജ്ജ് മറുപടി നല്‍കിയിരുന്നു. തന്നെ കൂക്കി വിളിച്ചത് തീവ്രവാദ മാനസീകാവസ്ഥ ഉള്ളവരാണെന്നും ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം അവരുമായി ഒരു സന്ധിക്കില്ലെന്നും ഈരാറ്റുപേട്ടയിലെ നല്ലവരായ മുസ്ലിംകള്‍ തനിക്കൊപ്പമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ”തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. നിങ്ങളോട് യോജിക്കാന്‍ എന്റെ പട്ടി പോലും വരില്ല.”-പിസി ജോര്‍ജ് വീണ്ടും നിലപാട് ആവര്‍ത്തിക്കുന്നു.

നിങ്ങളില്‍ സൗകര്യമുള്ളവര്‍ തനിക്ക് വോട്ടുചെയ്താല്‍ മതിയെന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും പ്രതികരിച്ച പി.സി. ജോര്‍ജ്ജ് വീട്ടില്‍ കാരണവന്മാര്‍ പഠിപ്പിച്ചത് ഇങ്ങിനെയാണോയെന്നും ചോദിച്ചു. കാരണവന്മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞു. താന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണുമെന്നും തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകുമെന്നും പറഞ്ഞു.

അതിനിടെ പല സ്ഥലങ്ങളിലും പി സി ജോര്‍ജിന് ജനങ്ങളുടെ ഇടയില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇടത് മുന്നണി ആരോപിച്ചു. ജോര്‍ജിനെതിരെയുള്ള കൂവല്‍ മണ്ഡലത്തില്‍ ആളിക്കത്തിക്കാനാണ് യുഡിഎഫും നീക്കം നടത്തുന്നത്. കൂവല്‍ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു-വലതു മുന്നണികളുടെ തീരുമാനം. മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനീധീകരിച്ചു വരുന്ന എംഎല്‍എയെ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയതിന്റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു-വലതു മുന്നണികളുടെ വിമര്‍ശനം. ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ സമാന അനുഭവം പി സി ജോര്‍ജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചു.

അതെസമയം, എസ്ഡിപിഐയുമായി ഇടതു-വലതു മുന്നണികള്‍ക്കുള്ള ബന്ധം പ്രചാരണ വിഷയമാക്കുകയാണ് പി സി ജോര്‍ജ്. ഈരാറ്റുപേട്ടയില്‍ പ്രചാരണം അവസാനിപ്പിച്ച പി സി ജോര്‍ജ് മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം നടത്തുന്നത്.

prp

Leave a Reply

*