മുന്‍ ചെല്‍സി, ന്യുകാസില്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്സു തുര്‍ക്കി ഭൂകമ്ബത്തില്‍ മരിച്ചതായി സ്ഥിരീകരണമെത്തുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്.
നാളുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അന്താക്യയിലെ കെട്ടിടത്തിനടിയില്‍നിന്ന് മരിച്ച നിലയിലായിരുന്നു താരത്തെ പുറത്തെടുത്തത്.
എന്നാല്‍, കുടുംബത്തിനൊപ്പം ചേരാന്‍ അതേ ദിവസം രാത്രി 11ന് തുര്‍ക്കിയില്‍നിന്ന് പുറപ്പെടാനിരുന്നതായിരുന്നു താരമെന്ന് സ്വന്തം ക്ലബായ ഹതായ്സ്പോര്‍ മാനേജര്‍ ഫാതിഹ് ഇലെക് പറയുന്നു. തുര്‍ക്കി സൂപര്‍ ലീഗില്‍ തലേദിവസം ഹതായ്സ്പോറിനായി ഇറങ്ങി അവസാന മിനിറ്റില്‍ ഗോളടിച്ചതോടെ തത്കാലം തുര്‍ക്കിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം ടിക്കറ്റ് റദ്ദാക്കി അവിടെ തുടര്‍ന്നത് പക്ഷേ, വന്‍ ദുരന്തത്തിലേക്കായി.
ഹതായ്സ്പോറിനെ വിജയിപ്പിച്ച ഗോളെത്തുന്നത് 98ാം മിനിറ്റിലെ ഫ്രീകിക്കിലായിരുന്നു. ടീമിനൊപ്പം ജയം ആഘോഷിക്കാമെന്നു കരുതിയാണ് താരം തത്കാലം ടിക്കറ്റ് റദ്ദാക്കിയത്. കെട്ടിടത്തിന്റെ എട്ടാം നിലയിലായിരുന്നു സ്പോര്‍ട്സ് ഡയറക്ടര്‍ക്കൊപ്പം താരവും അന്തിയുറങ്ങിയത്. പുലര്‍ച്ചെയെത്തിയ ഭൂകമ്ബത്തില്‍ എല്ലാം നിലംപൊത്തി. അകത്തുകുടുങ്ങിയ താരത്തെ പുറത്തെത്തിക്കാന്‍ ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയതിനൊടുവില്‍ പക്ഷേ, മരിച്ച നിലയിലാണ് പുറത്തെടുക്കാനായത്.
”ഗാസിയന്‍ടെപ് എഫ്.കെക്കെതിരെ അവന് കാര്യമായി കളിച്ചിരുന്നില്ല. എന്നാല്‍, കസിംപാസ മത്സരത്തില്‍ അവസാന മിനിറ്റില്‍ അവന് സ്കോര്‍ ചെയ്തു. കുടുംബത്തെ സന്ദര്‍ശിക്കാന്‍ വിദേശത്തേക്ക് യാത്ര തീരുമാനിച്ചതായിരുന്നു. എന്നാല്‍, നന്നായി കളിച്ച് ഗോളടിച്ചതോടെ ടിക്കറ്റ് റദ്ദാക്കി. അവന്റെ ഏറ്റവും സന്തോഷമുള്ള ദിനത്തില്‍ തന്നെയായിരുന്നു ഭൂകമ്ബമെത്തുന്നത്. രാത്രി 11 മണിക്കായിരുന്നു അവന്റെ വിമാനം. പക്ഷേ, ടിക്കറ്റ് റദ്ദാക്കി. പുലര്‍ച്ചെ നാലു മണിക്ക് ഭൂകമ്ബമെത്തി. അക്ഷരാര്‍ഥത്തില്‍ ദുരന്തമായി”- അദ്ദേഹം പറഞ്ഞു.

