തൊടുപുഴ കൂട്ടക്കൊല; ദുരൂഹത നീക്കാന്‍ ‘സ്പെക്‌ട്ര’ വരുന്നു

തൊടുപുഴ : വണ്ണപ്പുറത്ത് ​ഗൃഹനാഥനേയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി കുഴിട്ടുമൂടിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇവരെ ആക്രമിക്കുന്നതിനിടെ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ഒടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കൃഷ്ണന്‍ 20 വര്‍ഷമായി കൈയില്‍ കരുതുന്ന കത്തി ചോരപുരണ്ട നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതക ശ്രമത്തിനിടെ കൃഷ്ണന്‍റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച്‌ പ്രതികള്‍ക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്‍റെ വീട്ടില്‍നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു.

വീടും പരിസരവും കൃത്യമായി അറിയാവുന്ന ഒന്നോ അതിലധികമോ ആളുകള്‍ കൊല നടത്തുംമുമ്പ് കൃഷ്ണന്‍റെ വീട്ടിലെത്തിയിരുന്നതായാണ് പോലീസിന്‍റെ നിഗമനം. ഇതുകൊണ്ടാണ് മുന്‍വാതില്‍ തകര്‍ക്കാതെ വീടിനുള്ളില്‍ കടക്കാനായത്. വീട്ടിലെത്തിയവരുമായി തര്‍ക്കമുണ്ടാകുകയും, വാക്കേറ്റം രൂക്ഷമായപ്പോള്‍ വീട്ടിലെത്തിയവരില്‍നിന്നുള്ള സൂചനയുടെ അടിസ്ഥാനത്തില്‍ കാത്തുനിന്നവര്‍ ഇവിടേക്ക് എത്തിയെന്നുമാണ് പ്രാഥമിക നി​ഗമനം. ഇവര്‍കൂടി ചേര്‍ന്ന് കൃഷ്ണനെയും കുടുംബത്തെയും വധിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

അര്‍ജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനു ശേഷമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. അര്‍ജുന്റെ തലയില്‍ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്ബുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എല്ലാവരുടെയും ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്.

മോഷണശ്രമമല്ല, കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. അതേസമയം വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ബന്ധുക്കള്‍ പറയുന്നു. വീട്ടില്‍ 35 പവനോളം സ്വര്‍ണം ഉണ്ടായിരുന്നതായി സുശീലയുടെ സഹോദരി ഓമന പറഞ്ഞു. എന്നാല്‍ ഇവയൊന്നും മൃതദേഹത്തില്‍ നിന്നോ വീട്ടില്‍നിന്നോ കണ്ടെത്താനായിട്ടില്ല. ഇത് പോലീസും സ്ഥിരീകരിക്കുന്നു. കൃത്യത്തിനുശേഷം ഈ സ്വര്‍ണവും അക്രമികള്‍ കൊണ്ടുപോയെന്നാണ് പൊലീസ് കരുതുന്നത്.

കൊല്ലപ്പെട്ട നാലുപേരുടെയും മൊബൈല്‍ ഫോണ്‍ വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആര്‍ഷയുടേത് മാത്രം പാസ് വേര്‍ഡ് ഉപയോഗിച്ച്‌ ലോക്ക് ചെയ്ത നിലയിലാണ്. ഇത് തുറക്കാനായിട്ടില്ല. മറ്റുള്ളവരുടെ ഫോണില്‍നിന്ന് കൊല്ലപ്പെടുന്നതിന് മുമ്ബുള്ള ദിവസങ്ങളില്‍ വിളിച്ച കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്തകാലത്ത് കൃഷ്ണന്‍ വാങ്ങിയ സ്വകാര്യ കമ്പനിയുടെ സിമ്മോടുകൂടിയുള്ള ഫോണും കണ്ടെത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണിലൂടെയുള്ള ആശയ വിനിമയങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമായ സ്പെക്‌ട്ര സംവിധാനം ഈ കേസിലും ഉപയോ​ഗിക്കാന്‍ പൊലീസ് തീരുമാനിച്ചു. മലപ്പുറം പൊലീസിന്‍റെ കൈവശമാണ് ‘സ്പെക്‌ട്ര’ സംവിധാനമുള്ളത്. ജില്ലാ സൈബര്‍ സെല്ലുകളാണ് സ്പെക്‌ട്രയെത്തിച്ച്‌ കേസ് അന്വേഷിക്കുന്നത്. മലപ്പുറത്തു നിന്ന് അടിയന്തരമായി സ്പെക്‌ട്ര എത്തിക്കുമെന്ന് ജില്ലാ പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. അടിമാലിയിലെ കുഞ്ഞന്‍പിള്ള കൊലക്കേസ് അന്വേഷണത്തിലും പൊലീസ് സ്പെക്‌ട്ര സംവിധാനം ഉപയോഗിച്ചിരുന്നു.

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്‍റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സിഐമാരും പൊലീസുകാരും സൈ​ബ​ര്‍ വി​ഭാ​ഗ​വും ഉ​ള്‍​പ്പെ​ട്ട 40 അം​ഗ സം​ഘ​മാ​ണ്​ കേസ് അന്വേഷിക്കുന്നത്. അഞ്ച് സംഘങ്ങളായാണ് അന്വേഷണം. ഇതിനോടകം കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളിലെ അമ്ബതിലധികംപേരെ ചോദ്യംചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

prp

Related posts

Leave a Reply

*