തൊടുപുഴ: കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമേ കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം.
കൃഷ്ണന്‍റെ അടുത്ത അനുയായിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി. മന്ത്രവാദത്തിനായി ആള്‍ക്കാരെ എത്തിച്ചിരുന്നതും ഇയാള്‍ വഴിയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍, കൃഷ്ണന്‍റെ മരണത്തെ തുടര്‍ന്ന് മുങ്ങിയതാണ് സംശയത്തിനിടയാക്കിയത്. കൃഷ്ണനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പുറത്തു വച്ചു തലയ്ക്കടിച്ചുവെന്നും ഇതിനിടെ തടയാനെത്തിയ മകനും മകളും തൊടുപുഴ സ്വദേശിയെ ചെറുത്തതായും വിവരമുണ്ട്.
ആദിവാസി മേഖലയില്‍പെട്ടയാളാണ് പിടിയിലായ അടിമാലി സ്വദേശി. ബൈക്കുകള്‍ റിപ്പയര്‍ ചെയ്യലാണ് ഇയാളുടെ തൊഴില്‍. കേസില്‍ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ നെടുങ്കണ്ടം സ്വദേശിയെയും തിരുവനന്തപുരം സ്വദേശികളില്‍ ഒരാളെയും വിട്ടയച്ചതായാണ് വിവരം.
കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സ്പെക്ട്ര വഴി സാധിക്കും.