തവനൂർ വൃദ്ധസദനത്തിലെ കൂട്ടമരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
സെപ്തംബര്‍ 24നകം രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് തവനൂര്‍ വൃദ്ധസദനത്തില്‍ മരിച്ചത്.ശ്രീദേവിയമ്മ,കാളിയമ്മ,കൃഷ്ണമോഹന്,വേലായുധന് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍,പോലീസ് മേധാവി,സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശവും നല്കി.
മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. മരണകാരണം അന്വേഷിക്കുമെന്ന ഉറപ്പിനെതുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് എല്ലാ മൃതദേഹങ്ങളും സംസ്കരിച്ചത്. ഇതിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നത്.

