‘സ്വപ്ന യാത്രയ്‌ക്ക് ഇന്ത്യ ഒരുങ്ങുന്നു’; ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം; ‘ഗഗന്‍യാന്‍’ 2024-ല്‍ വിക്ഷേപിച്ചേക്കും

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ‘ഗഗന്‍യാന്‍’ 2024-ല്‍ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാര്‍ഷിക വര്‍ഷമായ 2022-ല്‍ മനുഷ്യ ബഹിരാകാശ യാത്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തിരുന്നുവെങ്കിലും കൊറോണ പ്രതിസന്ധി മൂലം പദ്ധതി നീണ്ടു പോയതാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. റഷ്യയിലും ഇന്ത്യയിലും ഉള്ള ബഹിരാകാശയാത്രികരുടെ പരിശീലനത്തെ കൊറോണ വ്യാപനം ബാധിച്ചുവെന്നും ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ ഈ വര്‍ഷാവസാനം നടക്കുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഗഗന്‍യാന്റെ ആദ്യ പരീക്ഷണ പറക്കലിന് ശേഷം അടുത്ത വര്‍ഷം തന്നെ വ്യോമ മിത്ര എന്ന സ്ത്രീ രൂപത്തിലുള്ള മനുഷ്യ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്‌ക്കും. മനുഷ്യ ബഹിരാകാശ ദൗത്യത്തിന് തയ്യാറായ നാല് യുദ്ധവിമാന പൈലറ്റുമാരെ ഇന്ത്യന്‍ വ്യോമസേന ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ബഹിരാകാശ യാത്രയ്‌ക്ക് ആവശ്യമായ അടിസ്ഥാന പരിശീലനം റഷ്യയില്‍ നിന്നും നേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്‌ആര്‍ഒ) 2024-ല്‍ രണ്ട് ബഹിരാകാശ യാത്രികരെയെങ്കിലും പരീക്ഷണ പറക്കലുകളുടെ ഫലം വിലയിരുത്തിയ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയയ്‌ക്കുമെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

പരീക്ഷണ ദൗത്യത്തിനിടെ ബഹിരാകാശ പേടകം 15 കിലോമീറ്റര്‍ ഉയരത്തില്‍ വിക്ഷേപിക്കും. ഈ സമയത്ത് പാരച്യൂട്ട് ഉപയോഗിച്ച്‌ യാത്രക്കാരെ ഭൂമിയിലേയ്‌ക്ക് സുരക്ഷിതമായി എത്തിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചു നോക്കും. രണ്ടാമത്തെ പരീക്ഷണ പറക്കലില്‍ ഗഗന്‍യാന്‍ കൂടുതല്‍ ഉയരത്തിലെത്തിക്കുകയും സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള സമാനമായ പരീക്ഷണം ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷണങ്ങള്‍ക്ക് ശേഷം ഭാരതത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 2018-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 കോടി രൂപ ചെലവില്‍ ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം എപ്പോഴെങ്കിലും ചന്ദ്രയാന്‍-3 ദൗത്യം ചന്ദ്രനിലേക്ക് വിക്ഷേപിക്കാനും ഐഎസ്‌ആര്‍ഒ പദ്ധതിയിടുന്നുണ്ട്.

prp

Leave a Reply

*