തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികള്‍ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങള്‍ എന്‍.ഐ.എ സംഘം പരിശോധിക്കാന്‍ തുടങ്ങി. കേസ് അന്വേഷണത്തില്‍ ചാറ്റ് അടക്കമുളള സ്വകാര്യ തെളിവുകള്‍ എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ സ്വപ്‌നയ്‌ക്ക് ഉണ്ടായിരുന്ന ഉന്നതബന്ധങ്ങള്‍ ആരൊക്കെയായിട്ടായിരുന്നുവെന്ന് ചാറ്റിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്.
കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു. 2000 ജി.ബിയോളം വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച എന്‍.ഐ.എ സംഘം മൊഴികളും തെളിവുകളും തമ്മില്‍ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സ്വപ്‌ന ഉന്നതരുമായി നടത്തിയ ടെലഗ്രാം വാട്‌സാപ്പ് സന്ദേശങ്ങളും നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തപ്പെടാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍ സ്വപ്‌നയുടെ മൊഴികളെല്ലാം വ്യാജമെന്ന് തെളിയിക്കുന്നതായിരുന്നു ഡിജിറ്റല്‍ തെളിവുകള്‍.
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും ഏതെങ്കിലും ഘട്ടത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും എന്‍.ഐ.എ പ്രത്യേകം പരിശോധിക്കും. സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതോടൊപ്പം തന്നെ മറ്റ് പ്രമുഖരുമായി സ്വപ്‌നയ്‌ക്ക് ഉണ്ടായിരുന്ന ബന്ധം കള്ളക്കടത്ത് കേസില്‍ സഹായകമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടക്കും