ക്യാംപസ് രാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ വിടവാങ്ങി

തൃശൂര്‍: സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ.

1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ച അദ്ദേഹം എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട് കോളേജ്, ബിഹാറിലെ മിഥില യൂണിവേഴ്സിറ്റി തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരളസര്‍വകലാശാല സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

കൊലപാതക രാഷ്ട്രീയത്തിന്‍റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു സൈമൺ ബ്രിട്ടോ. 1983 ഒക്ടോബർ 14 നാണ് നട്ടെല്ല്, കരൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിൽ കുത്തേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ബ്രിട്ടോ പിടഞ്ഞുവീണത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ– കെഎസ്‌യു സംഘട്ടനത്തിൽ പരുക്കേറ്റ എസ്എഫ്ഐക്കാരെ സന്ദർശിക്കാൻ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. കെഎസ്‌യു പ്രവർത്തകർ ബ്രിട്ടോയുടെ മുതുകിനു കുത്തുകയായിരുന്നു. അതിനു ശേഷം വീൽചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം.

2006–2011 കാലഘട്ടത്തില്‍ നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 2015ല്‍ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്ക് പിന്നീട് സീന ഭാസ്കർ എന്ന യുവനേതാവ് സഖാവായെത്തി. ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്കറിന്‍റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായി. മകൾ: കയനില.

prp

Related posts

Leave a Reply

*