തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായിരുന്ന സരിത എസ് നായര്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ പൊലീസ്.
ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ സരിത കോടതിയില്‍ ഹാജരാകാതെ വന്നതോടെ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷിച്ച വലിയതുറ പൊലീസാണ് സരിതയെ കാണാനില്ലെന്ന റിപ്പോര്‍ട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയത്.
കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ മൊത്തം വിതരണാവകാശം വാഗ്ദാനം ചെയ്ത് നാലര ലക്ഷംരൂപ തട്ടിച്ചുവെന്നാണ് സരിതയ്ക്കെതിരായ കേസ്. സരിതയെ കൂടാതെ ബിജു രാധാകൃഷ്ണൻ, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്ട്രേഷൻ തുകയായി അത്രയും രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു.
എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്ന് മനസ്സിലായതോടെ ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2009ല്‍ നടന്ന സംഭവത്തില്‍ 2010ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

