RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബ് ; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ലാബ് അധികൃതര്‍

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതായി കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 1700 രൂപയായിരുന്നു കേരളത്തില്‍ സ്വകാര്യ ലാബുകളിലെ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക്. ഇത് 500 രൂപയാക്കി കുറച്ചെന്ന് ആയിരുന്നു ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാല്‍, പല സ്വകാര്യ ലാബുകളിലും ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. 1700 രൂപയാണ് മിക്ക സ്വകാര്യ ലാബുകളും ഇന്നും ഈടാക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും സ്വകാര്യ ലാബുകള്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചിട്ടില്ല. കോട്ടയത്ത് ഡി ഡി ആര്‍ സി ലാബില്‍ ഇന്നും ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് 1700 രൂപ തന്നെയാണ് ഈടാക്കിയത്. പരിശോധന നിരക്ക് 500 രൂപാകുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.

ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം മാത്രമായിരിക്കും ഐ സി എം ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്താന്‍ കഴിയൂ. അതേസമയം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായാണ് കോവിഡ് പരിശോധനകള്‍ നടത്തുന്നത്.

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്ബിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 12,44,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

prp

Leave a Reply

*