മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി: റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: വിദ്വേഷ മുദ്രാവാക്യ കേസില്‍ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് പൊലീസ്.

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്നാണ് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ട്. മതവിദ്വേഷത്തിന് പുറമെ പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. അതേസമയം, എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പരിപാടികളില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട കുട്ടി സജീവ സാന്നിധ്യമാണെന്നു പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം, കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ റിമാന്റ് ചെയ്യുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിവിധ മത വിഭാഗങ്ങള്‍തമ്മില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിപ്പിച്ചു.

‘പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്‍കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചത്? ഇതിനായി, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണം’- റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാബ്‌റി മസ്ജിദ്, ഗ്യാന് വ്യാപി വിഷയങ്ങള്‍ മുദ്രാവാക്യങ്ങളില്‍ ഉള്‍പ്പെടുത്തിയതിനു പിന്നില്‍, ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.

prp

Leave a Reply

*