തമിഴകത്തെ കയ്യിലെടുക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായിക്കഴിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് ഉള്‍പ്പെടുത്തിയിരിക്കുന്ന വാഗ്ദാനങ്ങള്‍ ഇപ്പോള്‍ തന്നെ വളരെയധികം ജനശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. സൗജന്യങ്ങള്‍ നല്‍കുന്നതിനോട് തങ്ങൾക്ക് താല്പര്യമില്ലെന്ന് വിജയകാന്തും ഭാര്യ പ്രേമലതയും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ തമിഴകത്തെ സ്വര്ഗ്ഗമാക്കിമാറ്റാനുള്ള അത്യുഗ്രന്‍ പദ്ധതികളാണ് അധികാരത്തിലെത്തിയാൽ ക്യാപ്റ്റൻ നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത്.

2006-ൽ ഡി.എം.കെ. ഇറക്കിയ പ്രകടനപത്രിക പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതിൽ വഹിച്ചപങ്ക് നിർണായകമായിരുന്നു. ഒരു രൂപയ്ക്ക് ഒരു കിലോ അരിയും സൗജന്യ ഗ്യാസ് സ്റ്റൗവും കളർ ടെലിവിഷനുമൊക്കെയായി കരുണാനിധിയുടെ പ്രകടനപത്രിക ജനങ്ങളെ കൈയിലെടുത്തു. 2011-ൽ ജയലളിതയുടെ ഊഴമായിരുന്നു. സൗജന്യ സൈക്കിളും ലാപ്ടോപ്പും അരിയുമായിരുന്നു വാഗ്ദാനങ്ങൾ. ഇക്കുറി ഈ പന്ത് വിജയകാന്തിന്റെ പക്കലാണ് .
പെൺകുട്ടികൾക്കായുള്ള ആയിരം സ്കൂളുകൾ വൈകുന്നേരങ്ങളിൽ വനിതാകോളേജുകളായി മാറും. ഇതിലൂടെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവും ചുരുങ്ങിയത് ഒരുലക്ഷം വനിതകൾക്കെങ്കിലും തൊഴിലും ലഭിക്കുമെന്ന് ക്യാപ്റ്റൻ പറയുന്നു. പെട്രോൾ 45 രൂപയ്ക്കും ഡീസൽ 35 രൂപയ്ക്കും ലഭ്യമാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. ഇതെങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് അധികാരത്തിലെത്തിയശേഷം വ്യക്തമാക്കും. ക്യാപ്റ്റൻ അധികാരത്തിലെത്തിയാൽ ആരും റേഷൻകടവരെ പോയി ബുദ്ധിമുട്ടേണ്ടിവരില്ല. റേഷൻ സാധനങ്ങൾ വീട്ടുമുറ്റത്തെത്തിക്കും.
തമിഴ്നാട്ടിലെ 12,620 ഗ്രാമങ്ങളിലെ ഓരോ കുടുംബത്തിനും 25,000 രൂപയുടെ പ്രതിമാസവരുമാനം ശരിയാക്കിക്കൊടുക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. എല്ലാ വർഷവും അയ്യായിരം കർഷകരെ വീതം വിദേശരാജ്യങ്ങളിൽ കൊണ്ടുപോയി കാർഷികമേഖലയിലെ നൂതനപ്രവണതകൾ പഠിപ്പിക്കും. എൽ ആൻഡ് ടി പോലുള്ള കമ്പനികളുമായി സഹകരിച്ച് സംസ്ഥാനസർക്കാർ മിതമായ നിരക്കിൽ വീടുകൾ നിർമിച്ചുനൽകും. ചതുരശ്ര അടിക്ക് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയായിരിക്കും ഈ വീടുകളുടെ നിരക്ക്.

