പബ്ജി ഗെയിമില്‍ സ്ഥിരമായി ജയിക്കുന്ന അകീഫ് ആദ്യമായി പരാജയപ്പെട്ടു, തര്‍ക്കത്തിനൊടുവില്‍ 13 കാരനെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന സുഹൃത്ത് പിടിയില്‍

കാസര്‍കോട്: മംഗളുരുവിനടുത്ത ഉള്ളാള്‍ കെ.സി റോഡില്‍ 13 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റുചെയ്തു. പബ്ജി ഗെയിമുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി മുതല്‍ കാണാതായ കെ.സി റോഡ് കോട്ടെക്കാറിലെ മുഹമ്മദ് ഹനീഫിന്റെ മകന്‍ അകീഫിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കെ.സി നഗറിലെ ഫലാഹ് സ്‌കൂളിന്റെ പിറകില്‍ നിന്ന് കണ്ടെത്തിയത്. വലിയ കല്ലുകൊണ്ട് തലയില്‍ ഇടിച്ചു പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: പബ്ജി ഗെയിമില്‍ സ്ഥിരമായി വിജയിച്ചിരുന്ന ആളായിരുന്നു അകീഫ്. മൊബൈല്‍ ഷോപിലേക്കുള്ള സന്ദര്‍ശനത്തിനിടെ അയല്‍വാസിയായ ആണ്‍കുട്ടിയെ അകീഫ് പരിചയപ്പെട്ടു. ഒടുവില്‍ ഇവര്‍ രണ്ട് പേരും ഓണ്‍ലൈനില്‍ പബ്ജി ഗെയിം കളിച്ചു. ഗെയിമില്‍ അകീഫ് ആണ്‍കുട്ടിയെ പരാജയപ്പെടുത്തി. അതില്‍ അത്ഭുതപ്പെട്ട ആണ്‍കുട്ടി അകീഫിന് വേണ്ടി വേറെ ആരോ ആണ് ഗെയിം കളിക്കുന്നതെന്ന് സംശയം പ്രകടിപ്പിക്കുകയും ഒരേ സ്ഥലത്ത് നേര്‍ക്ക് നേര്‍ ഇരുന്ന് കളിക്കാന്‍ അകീഫിനെ വെല്ലുവിളിക്കുകയും ചെയ്തു. അതുപ്രകാരം ശനിയാഴ്ച വൈകുന്നേരം അവര്‍ ഒരിടത്ത് ഇരുന്ന് കളിക്കുകയും അകീഫ് തോല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി. അകീഫ് ആണ്‍കുട്ടിയുടെ നേര്‍ക്ക് ഒരു ചെറിയ കല്ല് എറിഞ്ഞു. ഇതില്‍ പ്രകോപിതനായ ആണ്‍കുട്ടി അകീഫിനെ ഒരു വലിയ കല്ലുകൊണ്ട് ഇടിച്ചു. തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയും സ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആണ്‍കുട്ടി അകീഫിനെ മതിലിനടുത്ത് വലിച്ചുകൊണ്ടുപോയി വാഴയിലയും തെങ്ങിന്റെ ഓലയും കൊണ്ട് മറച്ച്‌ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.

ഞായറാഴ്ച രാവിലെ മൃതദേഹം കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആണ്‍കുട്ടി തനിച്ചാണോ അതോ മറ്റാരെങ്കിലുമുണ്ടോ എന്നറിയാന്‍ പ്രദേശത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. സ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമ്മിഷണര്‍ ശശികുമാര്‍, കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കൈമാറുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു

prp

Leave a Reply

*