2018 ലെ പ്രളയത്തിന് ശേഷം ആദ്യമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സ്പില്‍വേ യിലെ മൂന്ന് നാല് ഷട്ടറുകള്‍ രാവിലെ ഏഴരയോടെയാണ് തുറന്നത്. സെക്കന്‍ഡില്‍ 538 ഘനയടി ജലമാണ് പെരിയാറിലേക്ക് തുറന്നുവിട്ടത് മന്ത്രിമാരായ കെ രാജന്, റോഷി അഗസ്റ്റിന് എന്നിവര്‍ അണക്കെട്ടില്‍ എത്തിയിരുന്നു .
അണക്കെട്ട് രാവിലെ 7 മണിക്ക് തുറക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 6.45 ന് മുന്‍പ് തന്നെ മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും തേക്കടിയില്‍ നിന്ന് ബോട്ടില്‍ അണക്കെട്ടിലെത്തി. എന്നാല്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ എത്താന്‍ അല്പം വൈകിയതിനെ തുടര്‍ന്ന് 7 30ന് മാത്രമാണ് അണക്കെട്ട് തുറന്നത്.
7 മണിക്ക് ആദ്യ സൈറണും , 7 .15 ന് രണ്ടാം സൈറണും 7, 24 ന് മൂന്നാം സൈറണും മുഴക്കി. അഞ്ചു മിനിറ്റിനു ശേഷം മൂന്നാം നമ്ബര്‍ ഷട്ടറും , തുടര്‍ന്ന് നാലാം നമ്ബര്‍ ഷട്ടറും ഉയര്‍ത്തി ,വെള്ളം പെരിയാറിലേക്ക് ഒഴുക്കി. 2 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി, 538 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. സെക്കന്റില്‍ 15117 ലിറ്റര്‍ ജലം പെരിയാറിലൂടെ ഒഴുകി തുടങ്ങി.
പരിമിതമായ അളവില്‍ മാത്രം വെള്ളം ഒഴുക്കിയതിനാല്‍ പെരിയാറില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നുവെന്ന് മന്ത്രിമാരായ കെ രാജനും , റോഷി അഗസ്റ്റിനും വ്യക്തമാക്കി. എന്നാല്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എങ്കിലും ആശങ്ക വേണ്ട ജാഗ്രത മതി എന്ന് മന്ത്രിമാര്‍ പറഞ്ഞു.
2018ലെ പ്രളയത്തിനു ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഭിന്നമായി കേരളത്തിന്റെ ആവശ്യങ്ങളോട് തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിച്ചു. അതിനാല്‍ കൂടിയാണ് റൂള്‍ കര്‍വ്വ് പ്രകാരം ജലനിരപ്പ് 138 അടി പിന്നിട്ടപ്പോള്‍ തന്നെ , അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് തയ്യാറായത്.

