പ്രളയഭീതിയില്‍ സംസ്ഥാനം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍


തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നദികള്‍ കരകവിഞ്ഞതോടെ പ്രളയ ഭീതിയിലാകുകയാണ് വീണ്ടും സംസ്ഥാനം. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍ അതിശക്തമായ മഴയാണ് ഉണ്ടാകുക എന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,മലപ്പുറം, കോഴിക്കോട്,കണ്ണൂ‌ര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍ പയ്യാവൂരിലെ ചീയപ്പാറയില്‍ ഉരുള്‍പൊട്ടി. കാസര്‍ഗോഡ് പനത്തടി പഞ്ചായത്തിലെ തുമ്ബോടിയിലും ഉരുള്‍പൊട്ടി. കോഴിക്കോട് കോടഞ്ചേരി തേവര്‍മലയില്‍ ഉരുള്‍പൊട്ടി പാറയും മരങ്ങളും റോഡിലേക്ക് വീണ് തെയ്യപ്പാറ റോഡ് ഗതാഗതം തടസപ്പെട്ടു. അതേ സമയം വയനാട്ടില്‍ മഴയ്‌ക്ക് അല്‍പം കുറവുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് പമ്ബാ നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ വെള‌ളം കയറി. പുത്തന്‍കാവ് ഭാഗത്താണ് വെള‌ളം കയറിയിരിക്കുന്നത്. പമ്ബാ നദീ തിരത്തെ ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളിലും വെള‌ളം കയറുകയാണ്. പത്തനംതിട്ട ജില്ലയിലും പ്രളയ സമാനമായ സാഹചര്യമാണ്. പമ്ബാ ത്രിവേണിയില്‍ വെള‌ളം കയറി.ശബരിമല പാതയില്‍ പലയിടത്തും മണ്ണിടിച്ചിലും ഉണ്ട്. മണിയാര്‍, മൂഴിയാര്‍ ഡാമുകളിലെ ഷട്ടറുകള്‍ തുറന്നു. എന്‍ഡിആര്‍‌എഫ് ടീം ജില്ലയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊല്ലം വാടിയില്‍ നിന്ന് 10 വള‌ളങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പുറപ്പെട്ടു. ജില്ലാ കളക്‌ടര്‍ ഇരുപത് വള‌ളങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് പത്ത് വള‌ളങ്ങള്‍ പുറപ്പെട്ടത്. അപ്പര്‍ കുട്ടനാട് മേഖലകളില്‍ വെ‌ള‌ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. മണിമലയാറിലും നീരൊഴുക്ക് ശക്തമാണ്.

കോട്ടയം ജില്ലയില്‍ മഴ കെടുതി രൂക്ഷമാണ്. കനത്ത മഴ പെയ്‌ത പൂഞ്ഞാറില്‍ ഇന്നലെ 150 മി.മി മഴ ലഭിച്ചു. വെള‌ളപ്പൊക്കത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ട പാലായില്‍ ഇന്ന് വെള‌ളം ഇറങ്ങിത്തുടങ്ങി. മദ്ധ്യകേരളത്തില്‍ പലഭാഗത്തും ഇന്ന് നേരിയ മഴ കുറവുണ്ട്. നദികളിലെ ജലനിരപ്പ് അല്‍പം കുറഞ്ഞു.

prp

Leave a Reply

*