ചേര്‍ത്തലയില്‍ പൊലീസുകാരനെ സൈനികന്‍ മര്‍ദ്ദിച്ച സംഭവത്തിന് ആന്റിക്ലൈമാക്സ്; പ്രശ്നമുണ്ടാക്കിയത് പൊലീസെന്ന് മുഖ്യമന്ത്രിക്ക് പരാതി; കസ്റ്റഡിയിലെടുത്ത സൈനികന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; നട്ടെല്ല് ചവിട്ടിയൊടിച്ച്‌ പൊലീസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ സൈനികന്‍ മര്‍ദ്ദിച്ച വാര്‍ത്തയില്‍ ട്വിസ്റ്റ്.

കേസില്‍ അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളെ കഴിഞ്ഞ 12 ദിവസമായി കസ്റ്റഡിയില്‍ പീഡിപ്പിക്കുകയാണെന്നും സൈനികനായ ജോബിനെ മര്‍ദ്ദിച്ച്‌ നട്ടെല്ല് ഒടിഞ്ഞ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ജോബിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

കഴിഞ്ഞ 14-ാം തീയതി വാക്ക്തര്‍ക്കത്തിനിടെ സൈനികന്റെ കൈയിലെ വള കൊണ്ട് എസ്‌ഐയുടെ മുഖത്ത് പോറലുണ്ടാകുകയായിരുന്നെന്നും അല്ലാതെ മര്‍ദ്ദനമൊന്നും ഏറ്റിട്ടില്ലെന്നും സൈനികന്റെ സഹോദരന്‍ റോബിന്‍ പറയുന്നു. എന്നാല്‍ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ജോബിനടക്കമുള്ള മൂന്ന് യുവാക്കളും ഗുരുതരമായ വകുപ്പുകള്‍ ചുമത്തി ജാമ്യം കിട്ടാതെ ജയിലിലടച്ചിരിക്കുകയാണ്. ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള ജോബിന്‍ ആശുപത്രിയില്‍ ചികില്‍സയിലും മറ്റുള്ളവര്‍ ജയിലിലുമാണ്.

14-ാം തീയതി ഉച്ചയോടെ അമിതവേഗത്തില്‍ ജീപ്പോടിച്ച്‌ വന്ന യുവാക്കള്‍ പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം ഓടിച്ചയാളുടെ കരണത്ത് അടിക്കുകയും ചെയ്തു. ഇത് ജോബിന്‍ മൊബൈലില്‍ പകര്‍ത്തിയത് അവര്‍ക്ക് തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റങ്ങളിലാണ് ജോബിന്റെ കൈയിലെ വള കൊണ്ട് എസ്‌ഐയുടെ മുഖം മുറിഞ്ഞതെന്ന് റോബിന്‍ പറയുന്നു.

പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായ പീഡനങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രിക്കയച്ച പരാതിയിലുണ്ട്. ലോക്കപ്പിലെ തറയില്‍ വെള്ളമൊഴിച്ച്‌ ഇവരെ രാത്രി ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയും രാവിലെ 12 പേര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. മാരകമായി പരിക്കേറ്റ ജോബിനെ പിറ്റേന്ന് കോടതിയില്‍ ഹാജരാക്കാന്‍ പോലും സാധിച്ചില്ല. ചേര്‍ത്തല ജന. ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായാണ്. മജിസ്ട്രേറ്റ് ജോബിന്റെ മൊഴിയെടുത്തത്. തന്നെ രാത്രിയും പകലും പൊലീസുകാര്‍ മാറി മാറി മര്‍ദ്ദിച്ചെന്ന് ജോബിന്‍ മൊഴി നല്‍കി. ജോബിന് ആവശ്യമായ ചികില്‍സ നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ജന. ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് ജോബിനെ മാറ്റിയത്.

11 ദിവസമായി ജോബിന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്ബോള്‍ മറ്റ് രണ്ട് പേരെയും ജയിലില്‍ പൊലീസ് പീഡിപ്പിക്കുകയാണെന്നും വീട്ടുകാര്‍ പരാതിപ്പെടുന്നു. മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും മറ്റ് ജനപ്രതിനിധികള്‍ക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*