ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കട്ടിലില്‍ തലയടിച്ച്‌ കൊന്നു; മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

ആലപ്പുഴ: ആറ് മാസം പ്രായമെത്തിയ പെണ്‍കുഞ്ഞിനെ കട്ടിലില്‍ അടിച്ചു കൊന്ന മാതാപിതാക്കള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബാവ്രിയ സ്വദേശികളായ ബാഷ്‌ദേവിനും ഭാര്യ പ്രതിഭയ്ക്കും സുഹൃത്ത് ഘനോജ് പ്രസാദിനുമാണ് കോടതി ശിക്ഷ വിധിച്ചത്.

2015 നവംബര്‍ 11 നാണ് സംഭവം നടന്നത്. കായംകുളം മേടമുക്കിന് സമീപം പ്രതിഭയും ഭര്‍ത്താവ് ബാഷ്‌ദേവും കുഞ്ഞുമൊത്ത് വാടകയ്ക്ക് താമസിച്ചുവരിയായിരുന്നു. ആറ് മാസം മാത്രം പ്രായമെത്തിയ മകള്‍ ശിവാനിയെ കാലില്‍ പിടിച്ച്‌ കട്ടിലില്‍ തലയടിച്ച്‌ കൊലപ്പെടുത്തി.

കൊലപാതകത്തിന് ശേഷം ഓട്ടോയില്‍ കയറി പുലിമുട്ടിന് സമീപമെത്തിയ പ്രതിഭ കുഞ്ഞിന്റെ ജഡം അവിടെ ഉപേക്ഷിച്ച്‌ മടങ്ങി. ചൂണ്ടയിടാന്‍ വന്നവരാണ് ജഡം കണ്ടെത്തിയത്. സാഹചര്യത്തെളിവുകളും പ്രതിഭയുടെ കുഞ്ഞിനെ കാണാനില്ലെന്ന രഹസ്യ മൊഴിയുമാണ് പ്രതികളെ കുടുക്കിയത്.

പെണ്‍കുട്ടി അപശകുനമാണെന്ന വിശ്വാസമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികള്‍ കോടതിയോട് ഏറ്റുപറഞ്ഞു. ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്ന് മൂവരോടും ജില്ലാ അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് പോക്‌സോ കോടതി വിധിച്ചു.

prp

Related posts

Leave a Reply

*