പാലാരിവട്ടം പാലം അഴിമതി കേസ്; അന്വേഷണവുമായി സഹകരിക്കും, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ഒരു തവണ താന്‍ ഹാജരായി മൊഴി നല്‍കിയതാണ്. കേസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് ലഭിച്ചത്.

പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയില്‍ വച്ച്‌ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്ബനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്റെ വ്യക്തമായ രേഖകള്‍ വിജിലന്‍സിന് ലഭിച്ചത്.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാര്‍ കമ്ബനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

prp

Leave a Reply

*