തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ലഭിക്കാതായതോടെ തല മുണ്ഡനം ചെയ്ത് പ്രതിഷേധവുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തി. നവംബർ മാസത്തെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു കെഎസ്ആർടിസി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന് പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം.
വ്യാഴാഴ്ച്ച രാവിലെയാണ് അസോസിയേഷൻ പ്രവർത്തകർ സംഘടിച്ചെത്തി തിരുവനന്തപുരം ചീഫ് ഓഫfസിനു മുമ്പില്‍ ധർണ നടത്തുകയും സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കമുള്ളവർ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തത്. ശമ്പളം മുടങ്ങുന്ന സാഹചര്യം പതിവായതോടെ ജീവിക്കാൻ കഴിയാത്ത നിലയിലാണെന്ന് ജീവനക്കാർ പറഞ്ഞു.
വലിയ അഴിമതിയാണ് കെഎസ്ആർടിസിയിൽ നടക്കുന്നത്. സ്ഥാപനത്തിനു വേണ്ടി നൽകാൻ ഇനി കൈയിലൊന്നുമില്ല. ഈ സാഹചര്യത്തിലാണ് തല മുണ്ഡനം ചെയ്യാൻ തീരുമാനിച്ചത്. മറ്റുള്ള ജീവനക്കാർക്കു ലഭിക്കുന്ന ശമ്പളമോ ആനുകൂല്യമോ പോലും തങ്ങൾക്കു ലഭിക്കുന്നില്ല. കുട്ടികളുടെ ഫീസ് അടയ്ക്കാൻ പറ്റുന്നില്ല. അംഗീകൃത നാല് ട്രേഡ് യൂണിയനുകൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി വരികയാണ്. എന്നാൽ, ആ സമരത്തിനോട് യോജിപ്പില്ലാത്തതിനാലാണ് വ്യത്യസ്തമായ രീതിയിൽ സമരം നടത്തുന്നതെന്നും വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം, ശമ്പളം കൃത്യമായി നൽകുക, മാനെജ്മെന്റ് പുനഃസംഘടിപ്പിക്കുക, പുതിയ ബസ് നിരത്തിലിറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഭരണ, പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുകയാണ്.
courtsey content - news online