തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കെഎസ്ആർടിസിക്ക് കൈത്താങ്ങു നൽകാൻ പുതിയ ആലോചനയുമായി ഗതാഗത വകുപ്പ്. ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകൾ വച്ച് റോഡിലെ നിയമലംഘനങ്ങൾ പകർത്താനാണ് ആലോചന. ഇത്തരത്തിൽ കണ്ടെത്തുന്ന വാഹനങ്ങളുടെ പിഴയിൽ നിന്നും നിശ്ചിത വരുമാനം കോർപ്പറേഷന് ലഭിക്കും. ഇതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവുണ്ടാക്കാനാവും- ഗതാഗത വകുപ്പ് കണക്കുകൂട്ടുന്നു.
അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നുള്ള ആലോചനകളിലാണ് ബസിലെ ക്യാമറകൾ വഴി വരുമാനം നേടാനുളള സാധ്യതകളും മോട്ടോർ വാഹന വകുപ്പ് ചർച്ച ചെയ്തത്. പ്രതിദിനം ശരാശരി 50 നിയമലംഘനങ്ങൾക്കു മോട്ടർ വാഹന വകുപ്പിൽ നിന്നു പിഴവിഹിതമായി 250 രൂപ തോതിൽ ഈടാക്കിയാൽ 10,000 രൂപയ്ക്കു മേൽ അധികവരുമാനം ലഭിക്കും. ഇത് ശമ്പളം നൽകാനും മറ്റും ഉപയോഗിക്കാം. ലഭിക്കുന്ന പിഴയുടെ പകുതി തുക ഈടാക്കാൻ പറ്റുമോ എന്നും ആലോചിക്കും.
ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തയാറാക്കിയ ഈ പദ്ധതി കെഎസ്ആർടിസി എംഡിയുമായി ചർച്ച ചെയ്യാൻ മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ അധിക വരുമാനം ലഭിച്ചാൽ എല്ലാ മാസവും കോർപ്പറേഷന്റെ തലവേദനയായി മാറുന്ന ശമ്പളവിതരണം സുഗമമായി മാറുമെന്നു ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.
എന്നാൽ, ഗതാഗത സെക്രട്ടറിയുടെ നിർദേശം അപ്രായോഗികമെന്നാണു മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. സാധാരണ ക്യാമറകൾ കൊണ്ട് നിയമലംഘനങ്ങൾ പിടികൂടാൻ കഴിയില്ല. മോട്ടർ വാഹന വകുപ്പ് ഉപയോഗിക്കുന്നത് അത്യാധുനിക ക്യാമറകളാണ്. ഇതിന് വലിയ വില നൽകേണ്ടിവരും. മോട്ടോർ വാഹന വകുപ്പു പോലും ആവശ്യത്തിനു ക്യാമറകളില്ലാതെ വിഷമിക്കുന്ന സാഹചര്യത്തിൽ ഇത്രയും ക്യാമറകൾക്ക് ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. അതേസമയം, നിരത്തുകളില്‍ വച്ചിരിക്കുന്ന ക്യാമറകളില്‍ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളില്‍ പോലും മാസങ്ങള്‍ കഴിഞ്ഞാണു പലരും പിഴയൊടുക്കുന്നത്. അതുകൊണ്ട് പദ്ധതി എത്രത്തോളം വിജയകരമാകുമെന്ന കാര്യം കണ്ടറിയണം.
courtsey content - news online