നിരത്തിലെ നിയമലംഘനം: പുത്തന്‍ കാമറകള്‍ കണ്ണ് തുറക്കാന്‍ വൈകും

കൊല്ലം: നിരത്തുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കൃത്രിമ ബുദ്ധിയുള്ള കാമറകളുടെ പിഴ ചുമത്തല്‍ വൈകും.

ഇവ പകര്‍ത്തുന്ന ചിത്രങ്ങള്‍ പരിശോധിച്ച്‌ നിയമലംഘനങ്ങള്‍ സ്ഥിരീകരിച്ച്‌ വരികയാണ്.

കുറഞ്ഞത് മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ പിഴ ചുമത്താന്‍ സാദ്ധ്യതയുള്ളൂ.

കാമറകള്‍ ഒപ്പിയെടുക്കുന്ന വിവിധ നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ തിരുവനന്തപുരത്ത് മോട്ടോര്‍ വാഹന ഭവനില്‍ സ്ഥാപിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ് പോകുന്നത്. അവിടെ നിന്ന് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളിലേക്ക് അയയ്ക്കും.

കൊട്ടാരക്കരയിലാണ് കൊല്ലത്തെ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്. കെല്‍ട്രോണാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്. ചിത്രങ്ങള്‍ പരിശോധിച്ച്‌ പിഴ ചുമത്തിക്കൊണ്ടുള്ള ചെലാന്‍ തയ്യാറാക്കുന്നത് കെല്‍ട്രോള്‍ നിയോഗിക്കുന്ന താത്കാലിക ജീവനക്കാരാണ്. എട്ട് ജീവനക്കാരാണ് കൊട്ടാരക്കരയിലെ കണ്‍ട്രോള്‍ റൂമില്‍ വേണ്ടത്. പക്ഷേ, ഒരാളെ മാത്രമേ ഇതുവരെ നിയമിച്ചിട്ടുള്ളു.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിതവേഗം, ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര, നിയമവിരുദ്ധമായ നമ്ബര്‍ പ്ലേറ്റ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങളാണ് കൃത്രിമ ബുദ്ധിയുള്ള കാമറകള്‍ കണ്ടെത്തുന്നത്.

കാമറകള്‍ പലതും ‘അസ്ഥാന’ത്താകും!

ജില്ലയിലെ കൃത്രിമ ബുദ്ധിയുള്ള 52 കാമറകളില്‍ ദേശീയപാത 66ന്റെ ഓരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പത്തോളം കാമറകള്‍ ഉടന്‍ തട്ടിന്‍പുറത്താകും. ആറുവരി വികസനത്തിന്റെ ഭാഗമായി റോഡ് വക്കിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങി. അടുത്തഘട്ടമായി വൈദ്യുതി പോസ്റ്റുകളും ഇന്റലിജന്റ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളും നീക്കും. ഏറ്റെടുത്ത ഭൂമിയുടെ വക്കുകളിലേക്ക് വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കും. എന്നാല്‍ ഇന്റലിജന്റ് കാമറകള്‍ ഈ സ്ഥലത്തേക്ക് മാറ്റിയാല്‍ നിലവിലെ റോഡിലെ നിയമലംഘനങ്ങള്‍ ഒപ്പിയെടുക്കാനാകില്ല. എന്‍.എച്ച്‌ 66ല്‍ വികസനം വരാനിരിക്കുന്ന സാഹചര്യത്തില്‍ കാമറ മറ്റിടങ്ങളില്‍ സ്ഥാപിക്കണമെന്ന് നേരത്തെ ജില്ലയിലെ ഒരുവിഭാഗം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അവഗണിക്കുകയായിരുന്നു.

prp

Leave a Reply

*