കൊച്ചി: ഭീകരർ ഇന്ത്യൻ തീരം ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പു നിലനിൽക്കെ കൊച്ചി തീരത്ത് നാവിക സേനയുടെ റാഞ്ചൽ പ്രതിരോധ അഭ്യാസ പ്രകടനം. നാവിക സേനയുടെയും തീരദേശ സേനയുടെയും കൊച്ചി പോർട്ട് ട്രസ്റ്റിന്റെയും 12ലേറെ കപ്പലുകളും ഹെലികോപ്റ്ററുകളും അഭ്യാസത്തിൽ പങ്കെടുത്തു. “അപഹരൺ’ എന്ന പേരിൽ ഇന്നലെ പകലാണ് കൊച്ചി തീരത്ത് അതീവ രഹസ്യമായി റാഞ്ചൽ പ്രതിരോധ അഭ്യാസ പ്രകടനം നടത്തിയത്.
കേരള തീരത്തു കൂടി കടന്നു പോകുന്ന ചരക്കു കപ്പലുകൾ തട്ടിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയിൽ അഭ്യാസ പ്രകടനമെന്നു പ്രതിരോധ വക്താവ് കമാൻഡർ ശ്രീധർ വാര്യർ അറിയിച്ചു. കടലിൽ ആന്റി ഹൈജാക്കിങ്ങുമായി ബന്ധപ്പെട്ടു നാവിക സേനയും തീരദേശ സേനയും സംസ്ഥാനത്ത് ആദ്യമായാണ് വലിയ തോതിൽ ഇങ്ങനെയൊരു അഭ്യാസ പ്രകടനം നടത്തുന്നത്. കൊച്ചി തീരത്തു കൂടി നീങ്ങിക്കൊണ്ടിരുന്ന ചരക്കു കപ്പൽ ഭീകരർ തട്ടിയെടുത്തെന്ന വിവരത്തെ തുടർന്നു നാവിക സേനയുടെ മറൈൻ കമാൻഡോകൾ കപ്പലിൽ ഇരച്ചു കയറി ബന്ദികളെ മോചിപ്പിക്കുന്നതും ഭീകരരെ പിടികൂടുന്നതുമാണ് ആവിഷ്കരിച്ചത്. കൊച്ചി തുറമുഖം ലക്ഷ്യമിട്ടു തട്ടിയെടുത്ത കപ്പലിൽ ഭീകരർ എത്തുന്നതും അവരെ കീഴ്പ്പെടുത്തുന്നതുമായിരുന്നു മറ്റൊരു അഭ്യാസ പ്രകടനം.
ഇത്തരം സാഹചര്യങ്ങൾ നേരിടാൻ നാവിക- തീരസേനകൾ എന്തുമാത്രം സജ്ജമാണെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് അപഹരൺ അഭ്യാസം നടത്തിയതെന്നു ശ്രീധർ വാര്യർ അറിയിച്ചു. ദക്ഷിണ നാവിക സേനയുടെ തീരസുരക്ഷാ വിഭാഗം കമാൻഡിങ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു അഭ്യാസം. അതേസമയം, മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ക്രിസ്മസ്- പുതുവത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാവിക സേന ആന്റി ഹെജാക്കിങ് അഭ്യാസം നടത്തിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ പുതുവൽസര ആഘോഷ വേളയിൽ കൊച്ചിയിൽ ഭീകരാക്രമണം നടത്താൻ ഐഎസ്ഐ നിർദ്ദേശം നൽകിയിരുന്നതായി ശ്രീലങ്കൻ സ്ഫോടന പരമ്പരയെ തുടർന്നു പാലക്കാട്, കാസർഗോഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എൻഐഎ പിടികൂടിയവർ വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പലതവണ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.
courtsey content - news online