തിരുവനന്തപുരം
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെടുത്തി പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ചേര്‍ന്നുണ്ടാക്കിയ അനാവശ്യ വിവാദം തിരിച്ചടിക്കുന്നു.
ഒക്ടോബര്‍ അവസാനം ശക്തമായ മഴയുണ്ടായപ്പോള്‍ ജലനിരപ്പ് 139ല്‍ എത്തുംമുമ്ബുതന്നെ സ്വാഭാവികമായി അണക്കെട്ട് തുറന്നുവിട്ട തമിഴ്നാട് ഇപ്പോള്‍ അതിന് തയ്യാറല്ല. ജലനിരപ്പ് 140.35 അടിയായിട്ടും തുറന്നുവിട്ടില്ല. നടപടിക്രമപ്രകാരം മതിയെന്ന നിലപാടിലാണ്. വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാല്‍ ശക്തമായ നീരൊഴുക്കുണ്ട്. ഇനി മേല്‍നോട്ടസമിതിയോട് ജലനിരപ്പ് കുറയ്ക്കാന്‍ ആവശ്യപ്പെട്ട് അവരുടെ അഭ്യര്‍ഥനപ്രകാരമേ കുറയ്ക്കാനാകൂ. അതിനുള്ള ശ്രമത്തിലാണ് കേരളം.
ഒക്ടോബര്‍ 29ന് ജലനിരപ്പ് 138.7 അടിയായപ്പോള്‍ സമ്മര്‍ദമില്ലാതെതന്നെ തമിഴ്നാട് അണക്കെട്ടിന്റെ രണ്ട് ഷട്ടര്‍ തുറന്നത് സഹകരണ അന്തരീക്ഷം ഉള്ളതിനാലാണ്. മഴ വര്‍ധിച്ചപ്പോള്‍ രാത്രി ഒരു ഷട്ടര്‍കൂടി തുറക്കാനും തയ്യാറായി. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളം തുറന്നുവിട്ടു. 2014ല്‍ ജലനിരപ്പ് 142 അടിയാക്കിയശേഷം മൂന്നുതവണ തുറന്നുവിട്ടിരുന്നു. തീവ്രമഴയുടെ സാഹചര്യത്തില്‍ ഒക്ടോ. 28–-നവം.11 കാലയളവില്‍ ജലനിരപ്പ് 139.5 അടി എന്ന ഇടക്കാല വിധി നേടാനും കേരളത്തിനായി. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താതിരിക്കാന്‍ കേരളത്തില്‍ സമൂഹമാധ്യമ പ്രചാരണം നടക്കുന്നുവെന്നുമാണ് ശനിയാഴ്ച സുപ്രീംകോടതിയില്‍ തമിഴ്നാട് എടുത്ത നിലപാട്.
മുല്ലപ്പെരിയാര്‍ വിഷയം സര്‍ക്കാരിനെതിരായ ആയുധമാക്കാന്‍ ലക്ഷ്യമിട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളില്‍ വിവാദമുണ്ടാക്കാനാണ് പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ശ്രമിച്ചത്. ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം’ എന്ന നിലപാടിന് അനുസൃതമായി സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിട്ടും വിവാദങ്ങള്‍ക്ക് പിറകെയാണിവര്‍.
