കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്

ഹരിപ്പാട്: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് യാത്രയിലും മറ്റും ദാഹമകറ്റാന്‍ നാം ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ശുദ്ധമെന്ന് കരുതി ഭീമമായ തുകക്ക് വാങ്ങുന്ന കുപ്പിവെള്ളമാണ് അത്ര ശുദ്ധമല്ലെന്ന് പുതിയ പഠനം തെളിയ്ക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയിരുന്നു.

രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലത്തിലെത്തിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി ചേര്‍ന്നായിരുന്നു പരീക്ഷണം. 

ഇന്ത്യയടക്കമുള്ള ഒന്‍പതു രാജ്യങ്ങളില്‍ നിലവിലുള്ള കുപ്പിവെള്ളങ്ങളാണ് പഠനവിധേയമാക്കിയത്. പ്ലാസ്റ്റിക്കിന്‍റെ ചെറുതരികള്‍ നിറഞ്ഞതാണ് നമ്മുടെ കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്നാണ് പഠനത്തിലുള്ളത്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്‍റെ അംശം കണ്ടെത്തി. ഈ 93 ശതമാനം കുപ്പിവെള്ളത്തില്‍ ഓരോ ലിറ്ററിലും ശരാശരി ഒരു മുടിനാരിന്‍റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

അര്‍ബുദത്തിനും ബീജത്തിന്‍റെ അളവ് കുറയ്ക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും. കേരളത്തിലെ അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്‌ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെയും അനുമതിയുള്ളത്. കുപ്പിവെള്ള വില്‍പ്പന കുതിച്ചുയരുന്ന ചൂടുകാലത്ത് മലിനജലം കുപ്പിവെള്ളത്തിന്‍റെ രൂപത്തില്‍ വരുന്നത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്.

ആഴക്കിണര്‍, അരുവി, ഉറവവെള്ളം, സോഡവെള്ളം, വൈദ്യുതിയാല്‍ അണുവിമുക്തമായിയെടുക്കുന്നവെള്ളം എന്നിവയാണ് കുപ്പിവെള്ളത്തിന്‍റെ ഉറവിടം. മിനറല്‍ വാട്ടര്‍കുപ്പിവെള്ളമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദ്ധമതം. പ്രതിവര്‍ഷം 200 ബില്ലണ്‍ കുടിവെള്ളം ലോകമെമ്പാടും വിറ്റഴിക്കുന്നു. 600 കോടി കുപ്പിവെള്ളമാണ് കേരളത്തില്‍വിറ്റഴിക്കുന്നത്. പ്രതിവര്‍ഷം 30000 കോടി രൂപയുടെ പ്ലാസ്റ്റിക് കുപ്പികളാണ് ഉപേക്ഷിക്കുന്നത്.

വെള്ളത്തിലുള്ള പ്ലാസ്റ്റിക്കിന്‍റെ അംശം മൈക്രോസ്‌കോപ് ഉപയോഗിച്ച്‌ നോക്കിയാല്‍ തിളക്കത്തോടെ വേര്‍തിരിച്ച്‌ കാണാനാകും. 2016-17 കാലയളവില്‍ 743 വെള്ളക്കുപ്പികള്‍ സാംപിളുകളായെടുത്ത് കേന്ദ്രം പരിശോധിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായ്) നടത്തിയ പരിശോധനയില്‍ 224 സാംപിളുകളും മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തി.

അതുപോലെ ഒരുലിറ്റര്‍ കുപ്പിവെള്ളത്തിന് 12 രൂപ പ്രകാരം വില്പന നടത്താന്‍ തീരുമാനിച്ചെങ്കിലും വിപണിയില്‍ 20 രൂപയ്ക്കാണ് ഇപ്പോഴും വില്‍പ്പന. ഗുണ നിലവാരമില്ലാത്ത കുപ്പിയില്‍ മലിനജലം വില്‍പന നടത്തി ഉപഭോക്താക്കളെ രോഗികളാക്കുന്ന കുടിവെള്ള കമ്പനികളേയും വിതരണക്കാരുടേയും പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമമാകുകയാണ്.

prp

Related posts

Leave a Reply

*