സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് (kerala Rains)സാധ്യതയില്ലെന്ന് കാലാവസ്ഥ കേന്ദ്രം. ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല.ഇന്നും നാളെയും എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട് (Green Alert) മാത്രമാണ്. വെള്ളിയാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക് നീങ്ങും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകും. രണ്ട് ന്യൂനമര്‍ദവും കേരളത്തെ ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. സീസണില്‍ 47 ദിവസത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദ്ദമാണ് ഇത്. കര്‍ണാടക തീരത്തിന് സമീപം മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ 3-ാം നമ്ബര്‍ ഷട്ടര്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്. അതേസമയം മുല്ലപ്പെരിയാര്‍ ജലനിരപ്പ് വീണ്ടും വര്‍ദ്ധിച്ചു. 140 . 6 അടിയാണ് ജലനിരപ്പ്.

‘ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ’; ട്രോളിന് മറുപടി നല്‍കി മന്ത്രി വി. ശിവന്‍കുട്ടി

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലുണ്ടായ വെള്ളക്കെട്ട് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കൂടാതെ റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്.

പത്തനംതിട്ട ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കൊല്ലം ജില്ലയില്‍ 67 വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍. 70 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായും കണക്കാക്കുന്നു. കടുത്ത മഴക്കെടുതി നേരിട്ട മണ്‍ട്രോത്തുരുത്തില്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഉയര്‍ന്ന കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴ ലഭിച്ചു.

92 ദിവസമാണ് തുലാവര്‍ഷം നീണ്ടു നില്‍ക്കുന്നത്. ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടത് 414.3 മില്ലീമീറ്റര്‍ മഴയാണ്. അതായത് ലഭിക്കേണ്ട മഴയുടെ 106 ശതമാനം കൂടുതല്‍ മഴ കേരളത്തില്‍ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ലഭിക്കേണ്ട മഴയുടെ വലിയ അളവ് മഴ കൂടുതല്‍ ലഭിച്ചു. 1461 മില്ലീമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയിലാണ് കൂടുതല്‍ ലഭിച്ചത്. ലഭിക്കേണ്ടതിന്റെ 193 ശതമാനം കൂടുതല്‍ മഴ പത്തനംതിട്ടയില്‍ ലഭിച്ചു. കൊല്ലത്ത് 1059 മില്ലീമീറ്റര്‍ മഴ പെയ്തു.

prp

Leave a Reply

*