ഭോപ്പാല്‍: മരിച്ചുവെന്നുകരുതിയ പലരും പിന്നീട് ജീവിതത്തിലേക്ക് വന്ന സംഭവം ഉണ്ടായിട്ടുണ്ട്. അത്തരം സംഭവമാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നത്. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ആള്‍ മൃതദേഹം ചിതയില്‍ വെച്ചപ്പോള്‍ എഴുന്നേല്‍ക്കുകയായിരുന്നു. ചി
45കാരനായ രാജേഷ് എന്ന ടില്ലുകോള്‍ ആണ് കഥയിലെ നായകന്‍. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് ടില്ലുവിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത മദ്യപാനമാണ് കാരണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ രാവിലെ ആറുമണിയോടെ ഇയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നീട് അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നു. 11 മണിയോടെ ശ്മശാനത്തില്‍ എത്തിച്ച് മൃതദേഹം ചിതയില്‍ വെയ്ക്കുകയും ചെയ്തു.
മന്ത്രവും മതപരമായ ചടങ്ങുകളും അവസാനിച്ച് മൂത്തമകന്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് സെക്കന്‍റുകള്‍ക്ക് മുമ്പാണ് ശരീരം അനങ്ങുന്ന പോലെ തോന്നിയത്. രാജേഷ് ഒന്നു ചുമച്ചതായിരുന്നു. പെട്ടെന്ന് തന്നെ ശരീരത്ത് വെച്ചിരുന്ന വിറകുകമ്പുകളെല്ലാം എടുത്തുമാറ്റി തൊട്ടടുത്ത ബഞ്ചിലേക്ക് ഇയാളെ മാറ്റിക്കിടത്തുകയും വെള്ളം നല്‍കുകയും ചെയ്തു. പകുതിയോളം വെള്ളം ഇയാള്‍ കുടിക്കുകയും ചെയ്തു. അതേസമയം ശരീരത്തിന്‍റെ മറ്റുളള ഭാഗങ്ങള്‍ നിശ്ചലമായിരുന്നു.
വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ഇസിജി എടുത്ത ശേഷം ഒബ്‌സെര്‍വേഷന്‍ റൂമിലേക്ക് മാറ്റി. എന്നാല്‍ 30 മിനിറ്റിന് ശേഷം ഡോക്ടര്‍മാര്‍ വീണ്ടും മരിച്ചെന്നു വിധി എഴുതി. ഇത്തവണ ശരീരം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമാണ് വീട്ടുകാര്‍ക്ക് വിട്ടു നല്‍കിയത്. 30 മിനിറ്റ് നീണ്ട പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം വീണ്ടും ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയും ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു.