കുതിരാന്‍ തുരങ്കം തുറക്കാനായത് കൂട്ടായ ശ്രമത്തിന്റെ ഭാഗമായെന്ന് റവന്യൂ മന്ത്രി കെ രാജന്‍

തൃശൂര്‍: വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേര്‍ന്ന് നടത്തിയ വലിയ പരിശ്രമത്തിന്റെ വിജയമാണ് കുതിരാന്‍ തുരങ്കം തുറന്ന് കൊടുക്കാന്‍ കഴിഞ്ഞതെന്നും റവന്യൂ മന്ത്രി കെ.രാജന്‍. പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുത്ത കുതിരാന്‍ തുരങ്കം സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. വലതു തുരങ്കത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഓക്‌സിജന്‍ ടാങ്കുകള്‍ പാലക്കാട് നിന്ന് കടന്ന് വരുന്നതിന് തടസങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കുതിരാന്‍ തുരങ്കവുമായി ബന്ധപ്പെട്ട വിപുലമായ ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണന്‍, ആര്‍. ബിന്ദു എന്നിവര്‍ക്കൊപ്പം കുതിരാല്‍ തുരങ്ക നിര്‍മാണ സ്ഥലം സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തുരങ്ക നിര്‍മാണം ദിവസവും വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി.

കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്ത് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ആഗസ്ത് ഒന്നിന് മുന്‍പ് എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നതിനായി മന്ത്രി പി എ മുഹമ്മദ് റിയാസും താനും കൃത്യമായി തുരങ്കം സന്ദര്‍ശിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നതായും മന്ത്രി കെ രാജന്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആദിത്യ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, ജനപ്രതിനിധികള്‍, ദേശീയ പാത നിര്‍മാണ കരാര്‍ കമ്ബനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

prp

Leave a Reply

*