തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ പലതവണ വിലക്കിയെങ്കിലും അനീഷ് കേട്ടില്ല. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന് സി.ഐ.ടി.യു തൊഴിലാളിയായ പിതാവിനോട് അനീഷ് ദിവസങ്ങള്‍ക്ക് മുമ്ബ് പറഞ്ഞിരുന്നു.
നിരവധി കേസുകളില്‍ പ്രതിയായ അനീഷിനെ ഒടുവില്‍ ദേഹത്താകമാനം വെട്ടിപ്പരിക്കേല്പിച്ച് ആണ് ഗുണ്ടാസംഘം ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞമാസം 17ന് ജയില്‍മോചിതനായ ശേഷം വീണ്ടും മോഷണം തുടങ്ങിയ അനീഷിനെതിരെ നരുവാമൂട്, നേമം, മാരായമുട്ടം, മലയിന്‍കീഴ്, നെയ്യാറ്റിന്‍കര തുടങ്ങിയ സ്റ്റേഷനുകളില്‍ 26ഓളം കേസുകള്‍ നിലവിലുണ്ട്.
രണ്ടുദിവസം മുമ്ബ് കുളങ്ങരക്കോണത്ത് വീട്ടമ്മയുടെ രണ്ട് പവന്‍ മാല മോഷ്ടിച്ചാണ് അനീഷ് ഒളിവില്‍ പോയത്. മാരായമുട്ടം ജോസ് കൊലക്കേസില്‍ ഒന്നാം പ്രതിയായതോടെ കാപ്പ ചുമത്തി. തുടര്‍ന്ന് വര്‍ക്കല ജയിലില്‍ കഴിയവെ കൊവിഡ് പോസ്റ്റീവായി പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. ക്വാറന്റൈനില്‍ കഴിയവെ വെന്റിലേറ്റര്‍ ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി. മദ്യലഹരിയില്‍ പൊലീസിനെപോലും വകവയ്ക്കാതെ അക്രമം നടത്തിയ അനീഷ് ക്വട്ടേഷന്‍ സംഘങ്ങളുടെ അടിപിടിക്കേസിലെ മുഖ്യകണ്ണിയാണ്. എട്ടുവര്‍ഷം മുമ്ബ് മദ്യലഹരിയില്‍ സ്‌കൂള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിലും നരുവാമൂട്, നേമം പൊലീസ് കേസെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്ത് നരുവാമൂട് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.