കോഴിക്കോട്: ജയസൂര്യയുടെ വീട്ടുജോലിക്കാരിയെന്ന് പരിചയപ്പെടുത്തി ടാക്‌സിയില്‍ കറങ്ങിയ ശേഷം മുങ്ങിയ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. രക്ഷപ്പെടാനുള്ള യുവതിയുടെ നീക്കം പോലീസിന്‍റെ തന്ത്രപരമായ നീക്കത്തില്‍ പൊളിഞ്ഞു. ഒടുവില്‍ കുറ്റം സമ്മതിച്ച യുവതി മറ്റൊരു കേസിലും ഉള്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് യുവതി ടാക്‌സി വിളിച്ചത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിക്കൊപ്പം രണ്ട് കുട്ടികളുമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ എറണാകുളത്ത് എത്തി. അപ്പോഴാണ് ജയറാമിന്‍റെ വീട്ടിലേക്ക് പോകണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജയറാമിന്‍റെ വീട്ടിലെത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. എങ്കിലും യുവതി മടങ്ങാന്‍ തയ്യാറായില്ല. എട്ടുമണിയായപ്പോള്‍ ജയറാം വന്ന് കാര്യം തിരക്കി. പരിചയമില്ലാത്തതിനാല്‍ പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങാനാണ് ജയറാമിന്‍റെ വീട്ടില്‍ പോയതെന്നാണ് യുവതി ഡ്രൈവറോട് പറഞ്ഞത്.
ജയറാമിനെ തനിക്ക് പരിചയമില്ല. ജയസൂര്യയെയാണ് പരിചയം. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന തനിക്ക് കുറച്ച് പണത്തിന്‍റെ ആവശ്യം വന്നപ്പോള്‍ ജയറാമിനോട് ചോദിക്കാന്‍ ജയസൂര്യ പറഞ്ഞെന്നായിരുന്നു യുവതി ഡ്രൈവറെ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം ഡ്രൈവര്‍ ഷിനോജ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
ജയറാമിന്‍റെ വീട്ടില്‍ നിന്ന് മടങ്ങിയ യുവതി പാലാരിവട്ടത്തെ പിഒസിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. അവിടെയെത്തിയ ശേഷം ഉടന്‍ വരുമെന്ന് പറഞ്ഞ് ഇറങ്ങി. ഏറെ നേരം കാത്തുനിന്നിട്ടും തിരിച്ചുവന്നില്ല. നാലു മണിക്കൂറോളം ഡ്രൈവര്‍. യുവതിയെ കാത്തിരുന്നു. തുടര്‍ന്ന് കണ്ടവരോടെല്ലാം തിരക്കിയെങ്കിലും യുവതിയെ ആര്‍ക്കും അറിയില്ലായിരുന്നു.
300ഓളം കിലോമീറ്ററാണ് യുവതി ട്രിപ്പ് വിളിച്ച ശേഷം ടാക്‌സി ഓടിയത്. 8000 രൂപയുടെ ഓട്ടമുണ്ടന്ന് ഷിനോജ് പറയുന്നു. എറണാകുളത്ത് പോലീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എറണാകുളത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ പണം വാങ്ങി പെട്രോള്‍ അടിച്ച ശേഷമാണ് ഷിനോജ് കോഴിക്കോട്ടേക്ക് തിരിച്ചത്. യുവതിയുടെ ചെറിയ ബാഗ് കാറില്‍ വച്ച് മറന്നിരുന്നു. യുവതിയോട് കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതി വ്യാഴാഴ്ച എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.