കേന്ദ്രത്തിനെ വഴിക്കുകൊണ്ടുവരാന്‍ പിണറായിയുടെ പുതിയ ബുദ്ധി; സില്‍വര്‍ ലൈന്‍ കാസര്‍കോഡ് നിന്ന് മംഗളൂരു വരെ നീട്ടാന്‍ കര്‍ണാടകയുടെ പിന്തുണ തേടി; ഈ മാസാവസാനം കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താന്‍ ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ ധാരണ; അതിവേഗ റെയില്‍പാത വേണമെന്ന് തമിഴ്‌നാടും; പുതിയ രാഷ്ട്രീയ നീക്കം ഇങ്ങനെ

തിരുവനന്തപുരം: സില്‍വര്‍ലൈന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കാന്‍ പുതിയ തന്ത്രവുമായി പിണറായി സര്‍ക്കാര്‍.കെ റെയില്‍ പാത കര്‍ണാടക വരെ നീട്ടാനാണ് നീക്കം. കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തിലാണ് കര്‍ണാടകത്തിന്റെ പിന്തുണ തേടിയത്.

സില്‍വര്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബെംഗളൂരുവില്‍ വെച്ച്‌ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കാസര്‍കോട് നിന്നും മംഗലൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച.അതുകൊണ്ട് കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ വിഷയം ഇന്നു ചര്‍ച്ച ചെയ്യില്ല. നേരത്തേ വിഷയം യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തലശ്ശേരി-മൈസൂര്‍- നഞ്ചന്‍കോട് റെയില്‍പാതയും പിണറായി- ബസവരാജ് ബൊമ്മെ കൂടിക്കാഴ്ചയില്‍ മുഖ്യചര്‍ച്ചയാകും. ബിജെപി ഭരിക്കുന്ന കര്‍ണാടകയുടെ കൂടി പിന്തുണ ലഭിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കേന്ദ്രതടസ്സം വേഗം നീക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
സംസ്ഥാനത്തിന്റെ വികസനപദ്ധതി സംസ്ഥാനാന്തര പദ്ധതിയായി ഉയര്‍ത്തിക്കാട്ടി കേന്ദ്രാനുമതി വാങ്ങാനുള്ള രാഷ്ട്രീയ നീക്കമായി ഇതിനെ വ്യാഖ്യാനിക്കാം. സംസ്ഥാനത്തിന്റെ പ്രധാന വികസന പദ്ധതിയായി സില്‍വര്‍ ലൈനിനെ ഉയര്‍ത്തിക്കാട്ടാനും സാധിക്കും.

അതേസമയം, അതിവേഗ റെയില്‍പാത വേണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആവശ്യപ്പെട്ടു. ചെന്നൈ- കോയമ്ബത്തൂര്‍ അതിവേഗ പാത വേണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. തൂത്തുക്കുടി, മധുര, കോയമ്ബത്തൂര്‍, ചെന്നൈ പാത വേണമെന്നും അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാകണം അതിവേഗ റെയില്‍ ഇടനാഴിയെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കോവളം റാവിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 10 മുതല്‍ 2 വരെയാണ് കൗണ്‍സില്‍ ചേരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിനെ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരുന്നു. കേരള ഹൈക്കോടതിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന് വേണ്ടി സമര്‍പ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പദ്ധതിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വേക്ക് കെ റെയില്‍ കോര്‍പ്പറേഷന്‍ പണം ചെലവാക്കിയാല്‍ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയില്‍വേക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കെ – റെയില്‍ കോര്‍പ്പറേഷന്‍ സ്വതന്ത്ര കമ്ബനിയാണ്. റെയില്‍വെക്ക് ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്ബനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല. സില്‍വര്‍ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര അനുമതി ലഭിക്കാത്ത പദ്ധതിക്കായി സാമൂഹിക ആഘാത പഠനവും സര്‍വ്വേയും നടത്തുന്നത് അപക്വമാണെന്നും റെയില്‍വേക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു.

prp

Leave a Reply

*