കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനത്തിന് പിന്നില്‍ ‘ഇടത്-ജിഹാദി’ സഖ്യമെന്ന് കാസ (ക്രിസ്റ്റ്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍).
ഉടമസ്ഥര്‍ കുടുംബസമേതം വിദേശത്തായതിനാല്‍ കേരളത്തില്‍ ഏറ്റവും അധികം വീടുകള്‍ താമസമില്ലാതെ അടഞ്ഞു കിടക്കുന്നത് ക്രിസ്ത്യന്‍ സമുദായത്തിന്റെതാണ്. ഈ വീടുകളും സ്ഥലങ്ങളും ചുളുവിലയ്ക്ക് വാങ്ങിയെടുക്കുക, അത്തരം വീടുകള്‍ ധാരാളമുള്ള ക്രിസ്ത്യന്‍ ഏരിയകളിലേക്ക് കടന്നു കയറുക എന്നുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാനുള്ള നീക്കമാണ് കേരള സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നും കാസ ആരോപിച്ചു.
ഉടമസ്ഥര്‍ വിദേശത്ത് ആണെങ്കിലും കൃത്യമായി ഭൂനികുതി, കെട്ടിടനികുതി, കറന്റ് ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് തുടങ്ങിയവയെല്ലാം അടയ്ക്കുന്നുണ്ട്. സര്‍ക്കാരിന് കിട്ടാനുള്ളതെല്ലാം കൃത്യമായി കിട്ടിയിട്ടും അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത് എന്തിന്റെ പേരിലാണെന്ന് കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഒരാള്‍ ഒരു വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ വര്‍ഷാവര്‍ഷം അതിന്റെ എല്ലാ നികുതികളും അടയ്ക്കുന്നുണ്ട് അയാള്‍ അത് ഓടിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ തീരുമാനമാണ്. ഓടിക്കാതെ ഇട്ടിരുന്നാല്‍ അതിന് അധിക നികുതി കൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ്? വീട്ടുടമസ്ഥന് എല്ലാ നികുതികളും കൃത്യമായി മറ്റുള്ളവരെ പോലെ അടയ്ക്കുന്നുണ്ട്. വിദേശത്തുനിന്നും വരുന്ന അയാളുടെ പണത്തിന് അല്ലാതുള്ള നികുതിയും സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അയാള്‍ ചിലപ്പോള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം വരും ചിലപ്പോള്‍ ആറുമാസം കൂടി വരും അതൊന്നും സര്‍ക്കാര്‍ നോക്കേണ്ട കാര്യമില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാസ വ്യക്തമാക്കി.

