‘ജവാന്’ വില 10 ശതമാനം വര്‍ധിപ്പിക്കണം, ബെവ്കോ ശുപാര്‍ശ ; നടപടി സ്പിരിറ്റ് വില കൂടിയ സാഹചര്യത്തില്‍


തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില.

സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ദ്ധന ആവശ്യപ്പെട്ട് ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.

വിലകുറഞ്ഞ മദ്യം കിട്ടാനില്ല; സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എക്‌സൈസ് ഇന്റലിജന്‍സിന്റേതാണ് ജാഗ്രതാ നിര്‍ദേശം. ബെവ്കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. കരുതല്‍ നടപടി ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു.

രണ്ടാഴ്ചയായി എക്‌സൈസിന്റെ കരുതല്‍ നടപടികള്‍ തുടരുകയാണ്. വ്യാജ മദ്യ ലോബികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വ്യാജമദ്യ കേസുകളില്‍ ഉള്‍പ്പെട്ടവരും നിരീക്ഷണത്തിലാണ്. എക്‌സൈസ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വ്യാജമദ്യ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ രണ്ടാഴ്ചയായി റെയിഡ് നടന്നുവരുന്നു. ബാറുകളിലെ മദ്യവില്‍പനയും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം രണ്ടാഴ്ചയായി മദ്യവില്‍പനശാലകളില്‍ വന്‍ പ്രതിസന്ധിയാണ്.

750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവില്‍പ്പനയിലൂടെയാണ് . ഇടത്തരം മദ്യ ബ്രാന്‍റുകളുടെ വിതരണം കമ്ബനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന് കമ്ബനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലകൂട്ടാത്തതിനാലാണ് മദ്യ വിതരണം കമ്ബനികള്‍ കുറച്ചത്.

തൃശൂരും എറണാകുളത്തുമായി വ്യജ വിദേശ മദ്യനിര്‍മ്മാണ യൂണിറ്റുകള്‍ എക്സൈസ് പിടികൂടിയിരുന്നു. കര്‍ണാടയില്‍ നിന്നും കടത്തികൊണ്ടുവന്ന സെക്കന്‍റ്സ് മദ്യവും പിടികൂടി. ബെവ്കോ വഴി കുറഞ്ഞ വിലക്കുള്ള മദ്യ വില്‍പ്പന കുറഞ്ഞതു മുതലാക്കാന്‍ വ്യാജന്‍മാര്‍ രംഗത്തിറങ്ങിയെന്നാണ് എക്സൈസിന്‍റെ അനുമാനം. വ്യാജ വാറ്റുമായി ബന്ധപ്പെട്ട് നേരത്തെ കേസുകളുള്ളവര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മദ്യം കടത്തുന്നവര്‍ എന്നിവരെ നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. ബാറുകളിലെ മദ്യ വില്‍പ്പന നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. എല്ലാ സ്ഥലങ്ങളും പ്രത്യേക പരിശോധന നടക്കുകയാണ്.

പ്രതിസന്ധി പരിഹിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ബെവ്കോയോടും എക്സൈസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കരാര്‍ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കരാര്‍ കമ്ബനികള്‍ക്ക് ബെവ്കോ നോട്ടീസ് നല്‍കിയിട്ടും വിലകൂട്ടാതെ പൂര്‍ണതോതിലുള്ള മദ്യവിതരണം കഴിയില്ലെന്ന നിലപാടിലാണ് കമ്ബനികള്‍. മൂന്നു മാസത്തിനുള്ളില്‍ 5 രൂപയാണ് സ്പരിരിറ്റിന്‍റെ വിലകൂടിയത്. 72 രൂപയ്ക്കാണ് സര്‍ക്കാരിന്‍റെ സ്വന്തം ബ്രാന്‍ഡായി ജവാന്‍ റം നിര്‍മ്മാണത്തിന് ബെവ്കോ സ്പരിറ്റ് വാങ്ങുന്നത്. സ്പരിറ്റിന്‍റെ വിലവര്‍ദ്ധന ജവാന്‍ ഉല്‍പ്പാദനത്തിനെയും ബാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന ബ്രാണ്ടായ ജവാന്‍ പ്രതിദിനം 70000 കെയ്സാണ് ബെവ്കോ ഉല്പാദിപ്പിക്കുന്നത്. പക്ഷേ ഇതുകൊണ്ടും ഔട്ട് ലെറ്റുകളിലെ പ്രതിസന്ധിക്ക് പരിഹാരമാവില്ല.

prp

Leave a Reply

*