ന്യൂഡൽഹി: ജാമിയ മില്ലിയ സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെ സർവകലാശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു. 67 വിദ്യാർഥികളെയാണ് വിട്ടയച്ചത്. ഡൽഹി പൊലീസ് പിആർഒ എംഎസ് രൺധവയാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. വിദ്യാർഥികളെ വിട്ടയച്ചതിനു പിന്നാലെ ഡൽഹി പൊലീസ് ആസ്ഥാനത്ത് നടത്തിവന്ന പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.
ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കൊപ്പം ജെഎൻയുവിലെയും ഡൽഹി സർവകലാശാലയിലെയും നൂറുകണക്കിന് വിദ്യാർഥികളാണ് ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നത്. റോഡ് ഉപരോധിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഞായറാഴ്ച വൈകുന്നേരം ജാമിയ മില്ലിയ സർവകലാശാലയ്ക്കു നേരെ പൊലീസ് വെടിയുതിർത്തിരുന്നു.
ജാമിയ നഗറിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ മൂന്നു ബസുകൾക്കു തീയിട്ടതോടെയാണു പൊലീസ് വെടിയുതിർത്തത്. ക്യാംപസിനു പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ക്യാംപസിൽ കയറി വിദ്യാർഥികളെയും പൊലീസ് മർദിച്ചിരുന്നു.
courtsey content - news online