ഇന്തോനേഷ്യയിലെ മൗണ്ട് മെറാപിയില്‍ ഇരട്ട സ്ഫോടനം, പ്രദേശത്ത് ഉളളവരെ മാറ്റിപാര്‍പ്പിച്ചു

ജക്കാര്‍ത്ത : ലോകത്തെ ഏറ്റവും സജീവ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് മെറാപി പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയൊടെ രണ്ട് തവണയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യോഗ്യാകാര്‍ത്ത ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ ടെക്നോളജി റിസേര്‍ച്ച്‌ ഡെവലപ്മെന്റ് സെന്റര്‍ അറിയിച്ചു.

ആദ്യത്തെ പൊട്ടിത്തെറിയില്‍ 6,000 മീറ്റര്‍ ഉയരത്തിലാണ് ചാരവും പുകയും തീയും ഉയര്‍ന്നു പൊങ്ങിയത്. ഇത് 328 സെക്കന്റുകള്‍ നീണ്ടു നിന്നു. രണ്ടാമത്തെ പൊട്ടിത്തെറി 100 സെക്കന്റുകള്‍ നീണ്ടു നിന്നു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളെയെല്ലാം മാറ്റിപാര്‍പ്പിച്ചു. മെറാപിയ്ക്ക് ചുറ്റും പുകയും ചാരവും നിറഞ്ഞിരിക്കുകാണ്. 2010ല്‍ മൗണ്ട് മെറാപിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 353 പേര്‍ മരിച്ചിരുന്നു. 400,000ത്തോളം പേരെയാണ് അന്ന് മാറ്റിപാര്‍പ്പിച്ചത്.അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കും ഭൂചലനങ്ങള്‍ക്കും സുനാമിയ്ക്കും സാദ്ധ്യത കൂടിയ മേഖലയാണ് 270 ദശലക്ഷം ജനങ്ങള്‍ ജീവിക്കുന്ന ഇന്തോനേഷ്യ.

മൗണ്ട് മെറാപിയിലുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്റര്‍ അകലെയുള്ള ജാവയിലെ ഗ്രാമങ്ങളില്‍ വരെ കേട്ടതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലെ 500 ഓളം അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും സജീവമാണ് 9,737 അടി ഉയരമുള്ള മൗണ്ട് മെറാപി.

prp

Leave a Reply

*