ഇന്ത്യയില്‍ ‘ബലാല്‍സംഗ ഭീഷണി’; നാണം കെടുത്തി അമേരിക്ക… സൂക്ഷിക്കണമെന്ന് നിര്‍ദേശം

വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് വിചിത്രമായ ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക. ഇന്ത്യയിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കപ്പെടാനും ബലാല്‍സംഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നുമാണ് നിര്‍ദേശം.

മറ്റു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ദേശം നല്‍കിയതോടൊപ്പമാണ് ബലാല്‍സംഗ ഭീഷണിയും സൂചിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ കോണ്‍സുലര്‍ അഫയേഴ്‌സ് ബ്യൂറോയാണ് ഇന്ത്യയിലേക്ക് പോകുന്ന അമേരിക്കക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്.

ഇന്ത്യയില്‍ ബലാല്‍സംഗം വലിയ ഭീഷണിയാണ് എന്നാണ് അമേരിക്ക പറയുന്നത്. ലെവല്‍ 2 കാറ്റഗറിയില്‍പ്പെട്ട ജാഗ്രതയാണ് പുറപ്പെടുവിച്ചത്. അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബലാല്‍സംഗം പോലുള്ള അക്രമം നേരിട്ടേക്കാം. ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും ഇത്തരം സംഭവങ്ങളുണ്ടാകാമെന്നും നവംബര്‍ 15ന് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

2018ലും 2019ലും സമാനമായ ബലാല്‍സംഗ ഭീഷണി സൂചിപ്പിച്ച്‌ ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. വനിതാ യാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നായിരുന്നു അന്ന് നിര്‍ദേശം. നാല് ജാഗ്രതാ നിര്‍ദേശങ്ങളാണ് വിദേശത്തേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക നല്‍കാറുള്ളത്. സാധാരണ മുന്‍കരുതല്‍ വേണമെന്നതാണ് ലെവല്‍ 1 കാറ്റഗറി. അതീവ ജാഗ്രത പാലിക്കണമെന്ന കാറ്റഗറിയാണ് ലെവല്‍ 2. യാത്ര പുനഃപ്പരിശോധിക്കണമെന്നാണ് ലെവല്‍ 3. യാത്ര ചെയ്യരുതെന്ന് നിര്‍ദേശമാണ് ലെവല്‍ 4.

ബലാല്‍സംഗ ഭീഷണി സൂചിപ്പിച്ച്‌ ജാഗ്രത നിര്‍ദേശം നല്‍കിയതിന് പുറമെ, ജമ്മു കശ്മീരിലേക്ക് പോകുന്ന അമേരിക്കന്‍ പൗരന്‍മാര്‍ യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇളകിയേക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ലഡാക്കിലേക്ക് പോകുന്നവര്‍ക്ക് ഈ ഭീഷണിയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന അമേരിക്കന്‍ പൗരന്‍മാരും ശ്രദ്ധിക്കണം. ഇവിടെ ബസ്, ട്രെയിന്‍, അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ബോംബ് ആക്രമണത്തിന് സാധ്യതയുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

അസം, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ്, മേഘാലയ, ത്രിപുര, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്ക് അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയവരല്ലാതെ ഈ മേഖലയിലേക്ക് യാത്ര ചെയ്യരുത് എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ മാവോയിസ്റ്റ് ഭീഷണിയുള്ള കിഴക്കന്‍ മഹാരാഷ്ട്ര, വടക്കന്‍ തെലങ്കാന, പടിഞ്ഞാറന്‍ ബംഗാള്‍, ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലെയും ഗ്രാമീണ മേഖലകള്‍, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

prp

Leave a Reply

*