ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ എം ഐ-17ഹെലികോപ്ടറുകളുടെ നവീകരണം പൂര്‍ത്തിയാവാത്തത് സേനയുടെ ഹെലികോപ്ടര്‍ വിംഗിന്റെ പ്രവര്‍ത്തനെത്തെ സാരമായി ബാധിച്ചുവെന്ന് സി എ ജി റിപ്പോര്‍ട്ട്. പരിമിതമായ ശേഷിയോടെയാണ് ഈ ഹെലികോപ്റ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സോവിയറ്റ് നിര്‍മ്മിതമായ ഈ ഹെലികോപ്ടറുകള്‍ക്ക് നവീകരണം ആവശ്യമുണ്ടെന്ന് 2002ലാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ 2017ല്‍ മാത്രമാണ് ഒരു ഇസ്രയേലി കമ്ബനിയുമായി ഇതുസംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടത്. ഇതനുസരിച്ച് 2018 ജൂലായില്‍ ആരംഭിച്ച് 2024 ഓടെ നവീകരണം പൂര്‍ത്തിയാക്കേണ്ടതാണ്. കോടികള്‍ ചെലവഴിച്ച് നവീകരിക്കുന്ന ഹെലികോപ്റ്ററുകള്‍ക്ക് വെറും രണ്ടുവര്‍ഷത്തില്‍ താഴെ ആയുസ് മാത്രമേ ഉളളൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുമ്ബോള്‍, കരാറിന്റെ ഭാഗമായി നിര്‍മാതാക്കളായ ദസാള്‍ട്ട് ഏവിയേഷന്‍ പാലിക്കേണ്ട ചില നിബന്ധനകള്‍ പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. റഫേലിന് മിസൈല്‍ സിസ്റ്റം നല്‍കുന്ന യൂറോപ്യന്‍ കമ്ബനിയായ എം ബി ഡി എ യും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പാര്‍ലമെന്റിന് സമര്‍പ്പിച്ചു
ആളില്ലാ ആകാശവാഹനങ്ങള്‍ക്ക് എയ്റോ എന്‍ജിനുകള്‍ വാങ്ങുന്നതിലെ ക്രമക്കേടുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്‍ജിനുകള്‍ വാങ്ങുന്നതിന് മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടിയാണ് ഒരു ഇസ്രയേല്‍ കമ്ബനിക്ക് നല്‍കിയതെന്നും നാവികസേനയുടെ നിലവിലുളള ലാന്‍ഡിംഗ് പ്ളാറ്റ്ഫോം ഡോക്കുകള്‍ പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുളള ആവശ്യങ്ങള്‍ക്ക് അപര്യാപ്തമാണെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.