അപകടമെന്ന് കരുതിയത് കൊലപാതകം; ഭാര്യാപിതാവിനെ കാറിടിപ്പിച്ചു കൊന്നത് മരുമകന്‍, മകനും പരുക്ക്

കിളിമാനൂര്‍: ഭാര്യ പിതാവ് കടയ്ക്കല്‍ മടത്തറ തുമ്ബമണ്‍തൊടി എഎന്‍എസ് മന്‍സിലില്‍ യഹിയ(75) യെ കാര്‍ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ അറസ്റ്റില്‍. മടത്തറ തുമ്ബമണ്‍തൊടി സലാം മന്‍സിലില്‍ എം.അബ്ദുല്‍ സലാം (52) ആണ് അറസ്റ്റിലായത്.

യഹിയുടെ ചെറുമകനും കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ സലാമിന്റെ, മകനുമായ മുഹമ്മദ് അഫ്സല്‍(14) ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.തട്ടത്തുമല പാറക്കടയില്‍ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.

അബ്ദുല്‍ സലാമും ഭാര്യയും തമ്മില്‍ കൊട്ടാരക്കര കുടുംബ കോടതിയില്‍ കേസ് നിലവിലുണ്ട്. സലാം തന്റെ വസ്തുക്കള്‍ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയില്‍ നിന്നു 23ന് സ്റ്റേ വാങ്ങി.

ഈ ഉത്തരവ് നടപ്പാക്കാന്‍ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഭാര്യ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി കാറില്‍ തട്ടത്തുമലയില്‍ എത്തിയപ്പോഴാണ് കാറിടിപ്പിച്ചുള്ള കൊലപാതകം.

യഹിയയും അഫ്സലും തട്ടത്തുമല പാറക്കടയില്‍ ഇറങ്ങി നിന്നു. കോടതി ഉദ്യോഗസ്ഥന്‍ ഉത്തരവുമായി സഹോദരിയുടെ വീട്ടിലേക്ക് പോയി. സ്റ്റേ ഉത്തരവ് കിട്ടിയതറിഞ്ഞ സലാം കാറില്‍ ഇവരെ പിന്‍ തുടരുന്നുണ്ടായിരുന്നു.

പാറക്കടയില്‍ റോഡില്‍ ഇവരെ കണ്ട് കാറിന്റെ വേഗത കൂട്ടി യഹിയയെയും ‌അഫ്സലിനെയും ഇടിച്ചു തെറിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരണപ്പെട്ടു. ഭാര്യ: ഷെരീഫ. മക്കള്‍: നിസ, അനീസ, സിയാദ്.

കബറടക്കം തുമ്ബമണ്‍തൊടി മുസ്‌ലിം ജമാഅത്ത് കബര്‍സ്ഥാനില്‍ നടന്നു, കിളിമാനൂര്‍ ഐഎസ്‌എച്ച്‌ഒ: എസ്.സനൂജ്, എസ്‌ഐമാരായ ടി.ജെ.ജയേഷ്, അബ്ദുല്‍ഖാദര്‍ എന്നിവരും സംഘവും അറസ്റ്റ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സാഹചര്യ തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞത്.

കൈക്കും കാലിനും ഒടിവ് പറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകന്‍ അഫ്സലിന്റെ മൊഴിയും പിതാവിന് കുരുക്കായി. 9 മാസമായി അബ്ദുല്‍സലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.

prp

Leave a Reply

*