കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ രണ്ട് ഇന്ത്യന്‍ കമ്ബനികള്‍ പ്രധാന പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍; പ്രതിദിനം നടക്കുന്നത് 5 ലക്ഷം ടെസ്‌റ്റുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് രോഗത്തോടുള‌ള പോരാട്ടം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍. സി എസ് ഐ ആറുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്. കൊവിഡ് രോഗ ചികിത്സയ്‌ക്ക് സി എസ് ഐ ആര്‍ സാങ്കേതിക വിദ്യാ സഹായത്തോടെ നടത്തുന്ന കഠിനാധ്വാനത്തെ മന്ത്രി അഭിനന്ദിച്ചു. ‘രോഗ നിര്‍ണയം, മരുന്നുകള്‍, വെന്റിലേ‌റ്ററുകള്‍, പിപിഇ കി‌റ്റുകള്‍ എന്നിവയില്‍ നൂറിലധികം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. 93ലധികം വ്യവസായ പങ്കാളികളും സി എസ് ഐ ആറിനുണ്ട്. ഇതില്‍ 60 എണ്ണം കൊവിഡ് അവശ്യ വസ്‌തുക്കളുടെ വാണിജ്യ അടിസ്ഥാനത്തിലെ നിര്‍മാണത്തിനാണ്.’

രാജ്യം കൊവിഡ് പോരാട്ടത്തില്‍ ഒട്ടും പിന്നിലല്ല. മാത്രമല്ല അഭിമാനിക്കാന്‍ വകയുണ്ടെന്നും രാജ്യത്തെ രണ്ട് കമ്ബനികള്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ അവയുടെ പ്രധാന പരീക്ഷണ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ‘കൊവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ പ്രാപ്‌തിയുള‌ള അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്.’ ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്‌ടര്‍മാര്‍, മ‌റ്റ് വിദഗ്‌ധര്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

രാജ്യമൊട്ടാകെ കൊവിഡിനോടുള‌ള ശക്തമായ പോരാട്ടത്തിലാണ്. ഇന്ത്യയുടെ കൊവിഡ് മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. 64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പത്ത് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയതായും ലോകത്തെ 150ഓളം രാജ്യങ്ങളില്‍ ഇന്ത്യ ഹൈ‌ഡ്രോ‌ക്‌സിക്ളോറോക്വിന്‍ വിതരണം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

‘ഏപ്രില്‍ മാസത്തില്‍ പ്രതിദിനം 6000 ടെസ്‌റ്റുകള്‍ മാത്രമാണ് നടത്തിയിരുന്നത് എന്നാല്‍ ഇപ്പോള്‍ അത് 5 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. വരുംമാസങ്ങളില്‍ ദിവസവും പത്ത് ലക്ഷം കൊവിഡ് ടെസ്‌റ്റുകള്‍ നടത്താന്‍ പാകത്തിനുള‌ള മുന്നേ‌റ്റമാണ് രാജ്യം നടത്താന്‍ പോകുന്നത്.’ ഡോ.ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.

prp

Leave a Reply

*