കൊറോണ ബാധിതര്‍ ബന്ധപ്പെട്ട മുഴുവന്‍ പേരെയും ഇന്ന് വൈകുന്നേരത്തോടെ കണ്ടെത്തും: കളക്ടര്‍

പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തി കോവിഡ് 19 രോഗം സ്ഥിതീകരിച്ച മൂന്നുപേരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പേരെയും തിങ്കളാഴ്​ച വൈകുന്നേരത്തോടെ തിരിച്ചറിയാന്‍ കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായി ജില്ല കളക്ടര്‍ പി.ബി നൂഹ്. നേരിട്ട്​ ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണ്​ തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്​.

രോഗം സ്ഥിരീകരിച്ച മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവന്‍ സ്ഥലങ്ങളിലേയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.

ആദ്യ വിഭാഗത്തില്‍പ്പെട്ട 150 പേരില്‍ 58 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ മെഡിക്കല്‍ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് നിലവില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. എല്ലാവരും വീടുകളിലാണുള്ളത്​. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുമെന്ന്​ ജില്ല കളക്ടര്‍ പറഞ്ഞു.

രോഗം സ്ഥിതീകരിച്ച അഞ്ചുപേര്‍ ഉള്‍പ്പെടെ പത്തുപേരാണ് ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇതില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന ഒമ്ബത്​ പേരില്‍ രണ്ടുപേരെ പ്രായക്കൂടുതല്‍ ആയതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ ജനറല്‍ ആശുപത്രിയില്‍ ഐസോലേഷനായി 15 റൂമുകള്‍ കൂടി സജ്ജമാക്കും.

ആരോഗ്യ വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം. ആഘോഷപരിപാടികള്‍ കഴിവതും മാറ്റിവയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും യാത്രകള്‍ പരാമാധി ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണമെന്നും കൈകള്‍ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണമെന്നും കളക്ടര്‍ അറിയിച്ചു.

prp

Leave a Reply

*