ചൈനീസ് കടലിലേക്ക് 2 വിമാന വാഹിനികളും 4 യുദ്ധക്കപ്പലുകളും അയച്ച്‌ യു.എസ്

ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച്‌ അമേരിക്ക. വാള്‍സ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിര്‍ണായക നീക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.യു‌എസ്‌എസ് റൊണാള്‍ഡ് റീഗന്‍, യു‌എസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികള്‍ ശനിയാഴ്ച മുതല്‍ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാന്‍ഡറെ ഉദ്ധരിച്ച്‌ യുഎസ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.

‘പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികളെയും സഖ്യകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം,’ റിയര്‍ അഡ്മിറല്‍ ജോര്‍ജ്ജ് എം. വിക്കോഫ് പറഞ്ഞു.

ചൈനയുടെ സമീപകാല നടപടികളെ കഴിഞ്ഞ ദിവസം പെന്റഗണ്‍ വിമര്‍ശിച്ചിരുന്നു. മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ചൈനീസ് നീക്ക‌ങ്ങളെന്നായിരുന്നു പെന്റഗണിന്റെ പ്രതികരണം. അതേസമയം സൈനികാഭ്യാസ പ്രകടനങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ വിമര്‍സനങ്ങളെ ചൈന തള്ളിക്കളഞ്ഞിരുന്നു. സംഘര്‍ഷാവസ്ഥയ്ക്ക് കാരണം അമേരിക്കയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ജൂലൈ ഒന്നു മുതല്‍ അഞ്ച് ദിവസം സൈനികാഭ്യാസം നടത്തുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. ചൈനയും വിയറ്റ്നാമും അവകാശവാദമുന്നയിക്കുന്ന പരാസല്‍ ദ്വീപിന് സമീപമാണ് അഭ്യാസപ്രകടനം.

ചൈനയുടെ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പൈന്‍സും രംഗത്തെത്തിയിരുന്നു. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

എണ്ണ, വാതക ശേഖരം സ്വന്തമാക്കുന്നതിനായി ചൈന അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

ഊര്‍ജ്ജ സമ്ബന്നമായ ദക്ഷിണ ചൈനാ കടലിന്റെ തൊണ്ണൂറ് ശതമാനവും തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇവിടെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

prp

Leave a Reply

*