മുംബയ്: വിതരണ ശൃംഖലകള്‍ കുറഞ്ഞതോടെ മറ്റ് വഴികളില്ലാതായ ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ആരംഭിച്ചു. കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദ്ധാനവും ചൈനയ്‌ക്ക് തുണയായി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്. അതിര്‍ത്തിയിലെ തര്‍ക്കം ഇരുരാജ്യങ്ങളും തമ്മിലുളള രാഷ്ട്രീയ സംഘര്‍ഷമായി നീങ്ങിയ വേളയിലാണ് ചൈനയുമായുളള ഇന്ത്യയുടെ പുതിയ വ്യാപാര ബന്ധം.
അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വര്‍ഷം ചൈന കൂടുതല്‍ അരി ഇന്ത്യയില്‍ നിന്നു വാങ്ങുമെന്നാണ് വിവരം. ഒരു ടണ്ണിന് ഏകദേശം 300 ഡോളര്‍ നിരക്കില്‍ ഒരുലക്ഷം ടണ്‍ അരി ഡിസംബര്‍-ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്യാനാണ് വ്യാപാരികള്‍ കരാറുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ചൈനയുടെ പരമ്ബരാഗത വിതരണക്കാരായ തായ്ലാന്‍ഡ്, വിയറ്റ്നാം, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ രാജ്യങ്ങളില്‍ ടണ്ണിന് കുറഞ്ഞത് 30 ഡോളര്‍ അധികാണെന്നും അരി വ്യാപാരികള്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യണ്‍ ടണ്‍ അരി വര്‍ഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഇന്ത്യയില്‍ നിന്നുളള അരി ചൈന വാങ്ങാതിരുന്നത്.