മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തി; ചില്‍ഡ്രന്‍സ് ഹോമില്‍ 16കാരനെ തല്ലിക്കൊന്നു

മുംബൈ: ചില്‍ഡ്രന്‍സ് ഹോമിലെ മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തിയ 16 വയസുകാരനെ തല്ലിക്കൊന്നു. മുംബൈ മാട്ടുംഗയിലെ ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് കൊടുംക്രൂരത.

അന്തേവാസികളായ നാല് കുട്ടികള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്. ഹാസ്‍വാന്‍ നിഷാദ് എന്ന കുട്ടിയാണ് ക്രൂരമായ മര്‍ദനത്തിനിരായി മരിച്ചത്.

സംഭവത്തില്‍ ശിവാജി പാര്‍ക്ക് പൊലീസ് കേസെടുത്തു. പ്രതികളായ കുട്ടികളെ കറക്ഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ ഒരാള്‍ക്ക് 12 വയസാണ് പ്രായം. 15നും 17നും ഇടയിലാണ് മറ്റുള്ളവരുടെ പ്രായം. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തെരുവില്‍ അലഞ്ഞു തിരിഞ്ഞ നിഷാദിനെ ഈ മാസം ആറിനാണ് ഡിബി മാര്‍ഗ് പൊലീസ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത്. കുട്ടി മാനസിക വിഭ്രാന്തി കാണിക്കുകയും സംസാരിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കുട്ടി റൂമിനകത്ത് മലമൂത്ര വിസര്‍ജനം നടത്തി. ഇതില്‍ പ്രകോപിതരായ മറ്റ് കുട്ടികള്‍ ‌നിഷാദിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ആക്രമിച്ച കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍ പുതുതായി എത്തിയവരാണ്. കോവിഡ് ബാധയ്ക്ക് ശേഷം ചില്‍ഡ്രന്‍സ് ഹോമില്‍ പുതുതായി എത്തുന്ന കുട്ടികളെ 15 ദിവസത്തേക്ക് നിരീക്ഷണ മുറിയിലാണ് പാര്‍പ്പിച്ചിരുന്നത്. നിഷാദും കൊലയാളികളായ നാലു കുട്ടികളും ഈ മുറിയിലാണ് കഴിഞ്ഞിരുന്നത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ നിഷാദിനെ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അപകട മരണം എന്ന നിലയിലാണ് ശിവാജി പാര്‍ക്ക് പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. നാലു പേരും ചേര്‍ന്ന് നിഷാദിനെ ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.

അടിവയറ്റിലും നെഞ്ചിലും ചവിട്ടേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതാദ്യമായല്ല ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമില്‍ അന്തേവാസിയായ കുട്ടി കൊല്ലപ്പെടുന്നത്. 2015 മെയില്‍ 17കാരനായ അന്തേവാസി ഇവിടെ മര്‍ദനമേറ്റ് മരിച്ചിരുന്നു. മൂന്ന് മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 12 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 24 കുട്ടികളാണ് ഈ ചില്‍ഡ്രന്‍സ് ഹോമിലുള്ളത്.

prp

Leave a Reply

*