തിരുവനന്തപുരം: ക്വാട്ട തികയ്ക്കാന്‍ പൊലീസ് വഴിയില്‍ കാണുന്നവര്‍ക്കെല്ലാം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ പേരില്‍ പിഴചുമത്തുന്നു. അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുന്നവരെപ്പാേലും വെറുതേ വിടുന്നില്ല. കടയില്‍ കയറി ചായകുടിക്കാന്‍ മാസ്ക് താഴ്ത്തിയവര്‍ക്കുപോലും കിട്ടി വമ്ബന്‍ പിഴ. സ്വന്തം വീടിനുമുന്നില്‍ മാസ്ക് വയ്ക്കാതെ നിന്നാലും പിഴ ഉറപ്പാണ്. പട്ടിണിപ്പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന കോടികളാണ് ഇങ്ങനെ ഓരോദിവസവും ഖജനാവിലെത്തുന്നത്.
ഒരുദിവസം നിശ്ചിത തുക പിഴയിനത്തില്‍ അടയ്ക്കണമെന്ന ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് പൊലീസിന്റെ വ്യാപക പെറ്റിയടി. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ക്വാട്ട തികയ്ക്കല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രേ.കൊവിഡ് പ്രതിസന്ധിയില്‍ ഖജനാവ് കാലിയാവാതിരിക്കാനാണ് വലിയ ഏമാന്മാരുടെ സ്പെഷ്യല്‍ നിര്‍ദ്ദേശം. ഇത് അപ്പടി പാലിച്ചില്ലെങ്കില്‍ എട്ടിന്റെ പണി ഉറപ്പ്. ഇതുപേടിച്ച് പാവം പൊലീസുകാര്‍ വഴിയില്‍ കാണുന്നവര്‍ക്കെല്ലാം പിഴയിടും. ഹെല്‍മറ്റ് വയ്ക്കാത്തവരുടെ പേരില്‍ പോലും പകര്‍ച്ചവ്യാധി നിയന്ത്രണം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പുതിയ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസിനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും കൂടുതല്‍ അധികാരം കിട്ടിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടയോ വിധിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് പൊലീസ് നടപടികളേറെയും.
സാമൂഹ്യ അകലം പാലിച്ചുനില്‍ക്കുന്നവര്‍ക്കെതിരെ സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരില്‍ കേസെടുക്കുന്നതും പൊലീസിന്റെ മറ്റൊരു വിനോദമാണ്. ഇതിനെ ചോദ്യംചെയ്താല്‍ വായിലിരിക്കുന്ന പുളിച്ച തെറി കേള്‍ക്കേണ്ടിവരും. മാത്രമല്ല കയ്യിലിരിക്കുന്ന സാധനങ്ങള്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞുവെന്നും വരാം. വര്‍ക്കലയില്‍ നിന്ന് മീന്‍ വില്‍പനക്ക് പാരിപ്പള്ളിയിലെത്തിയ സ്ത്രീയുടെ മീന്‍ പൊലീസ് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞതും പകര്‍ച്ചവ്യാധി നിയമം പാലിക്കുന്നില്ലെന്ന കുറ്റം ചുമത്തിയായിരുന്നു.
കച്ചടവമില്ലാതെ ആകെ പെട്ട അവസ്ഥയിലായ വ്യാപാരികളെപ്പോലും വെറുതെ വിടുന്നില്ല. എപ്പോഴെങ്കിലും ഒന്നോരണ്ടാേ ആള്‍ക്കാര്‍ ഒന്നിട്ട് കടയിലെത്തിയാല്‍ ഉടനെത്തും പൊലീസ്. സാമൂഹ്യ അകലം പാലിച്ചില്ലെന്ന കുറ്റത്തിന് വമ്ബന്‍ പിഴ ഉറപ്പ്, അന്ന് കച്ചവടം നടത്തി കിട്ടിയത് തികയാത്തതിനാല്‍ കടം വാങ്ങിച്ച് പിഴ അടയ്ക്‌ക്കേണ്ട ഗതികേടിലാവും പാവം മുറുക്കാന്‍ കടക്കാരന്‍.
ഏല്‍പ്പിച്ച ജോലി മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. ക്വാട്ടയെക്കുറിച്ചൊന്നും തങ്ങള്‍ക്ക് അറിവില്ലെന്നും അവര്‍ പറയുന്നു.