നിരത്തിലിറങ്ങാതെ സ്വകാര്യ ബസുകള്‍; ജിഫോം നല്‍കി സര്‍വ്വീസുകള്‍ നിര്‍ത്തി; യാത്രാ അനിശ്ചിതത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ല.ഒന്‍പതിനായിരം ബസുകളാണ് ഇനി നിരത്തിലിറങ്ങുന്നില്ലെന്ന് കാട്ടി സര്‍ക്കാരിന് ജിഫോം നല്‍കിയിരിക്കുന്നത്. വളരെ കുറച്ച്‌ ബസുകള്‍ മാത്രം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ അതും നിലക്കും.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ തിരിച്ചടി. ഒപ്പം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്ബത്തിക നഷ്ടം തുടരുകയാണ്.

അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഈ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചത്.

കൊവിഡ് പ്രതിസന്ധി അവസാനിക്കുവരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടക്കുക, ഡിസബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.

അതോടൊപ്പം കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഇന്ന് മുതലായിരുന്നു ആരംഭിക്കാനിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതും നിര്‍ത്തിവെക്കുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു തീരുമാനം റദ്ദാക്കിയതെന്ന് മന്ത്രി അറിയിച്ചു.

സര്‍വ്വീസുകള്‍ കുടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി നാളെ മുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

206 ബസുകളാണ് സര്‍വ്വീസ് ആരംഭിക്കുകയെന്നും തമ്ബാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ബസ് എത്തുന്ന നെയ്യാറ്റിന്‍കര, നെടുമങ്ങാട് അടക്കമുള്ള പ്രദേശങ്ങള്‍ ഹോട്ട്സ്പോട്ടായി മാറിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും സുരക്ഷ കണക്കിലെടുത്താണ് ദീര്‍ഘദൂര സര്‍വ്വീസ് റദ്ദാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

prp

Leave a Reply

*